കോട്ടയം. കൊവിഡിന് ശേഷം വ്യാപകമായി പശുവളർത്തൽ ആരംഭിച്ചെങ്കിലും പാലുദ്പാദനച്ചെലവും കാലിത്തീറ്റ വിലവർദ്ധനയും ക്ഷീരകർഷകരെ ഒരുപോലെ പൊറുതിമുട്ടിക്കുന്നു. ഉദ്പാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ലെന്നതാണ് ക്ഷീരമേഖല നേരിടുന്ന പ്രശ്നം.
കൊവിഡിന് ശേഷം ജില്ലയിൽ റെക്കോഡ് പാലുദ്പാദനമാണുണ്ടായത്. പ്രവാസികളടക്കം ക്ഷീരമേഖലയിലേക്ക് തിരിഞ്ഞു. സർക്കാരിൽനിന്ന് അനുകൂല നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ജില്ലയിലെ ക്ഷീരകർഷകർ.
കാലിത്തീറ്റയ്ക്ക് പൊന്നുംവില.
ഒരു ചാക്ക് കാലിത്തീറ്റയുടെ ശരാശരി വില 1300 രൂപയാണ്. സർക്കാർ പാൽവില കൂട്ടിയാൽ തൊട്ടു പിന്നാലെ കാലിത്തീറ്റയുടെ വിലയും വർദ്ധിപ്പിക്കും. പാൽവില കൂട്ടുന്നതു കൊണ്ടുള്ള പ്രയോജനം അതോടെ തീരും. പാൽവില വർദ്ധിപ്പിച്ചാലും കാലിത്തീറ്റയ്ക്കു മേൽ വിലനിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കർഷകർ പറയുന്നു. തീറ്റവില കുറയ്ക്കുകയോ അതല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. പിണ്ണാക്കിന്റെയും കച്ചിയുടെയും വിലയിലും വർദ്ധനയുണ്ട്. കന്നുകാലികൾക്കുള്ള മരുന്നുവിലയും വർദ്ധിപ്പിച്ചു.
പാൽ വിറ്റാൽ ലാഭം തുച്ഛം.
ജില്ലയിലെ ഭൂരിഭാഗം ക്ഷീരകർഷകരും പാൽ വിൽപനയ്ക്ക് ആശ്രയിക്കുന്നത് ക്ഷീര സംഘങ്ങളെയാണ്. ഒരു ലിറ്റർ പാലിന് 37 മുതൽ 40 രൂപവരെയാണ് കർഷകന് ലഭിക്കുന്നത്. പശുവിനെ വളർത്താനുള്ള ദൈംനംദിന ചെലവുകൾ നോക്കിയാൽ ഈ വില ലാഭകരമല്ല. എന്നാൽ മിൽമ വിൽക്കുന്നത് 50 രൂപയ്ക്കും. പാലിന്റെ കൊഴുപ്പും ഘടനയുമനുസരിച്ച് വില നൽകുന്നതാണ് പ്രശ്‌നത്തിന് കാരണം. കാലാവസ്ഥാ വ്യതിയാനം, തീറ്റയിലെ വ്യത്യാസം എന്നിവ അനുസരിച്ച് കൊഴുപ്പിൽ വ്യത്യാസം വരാം. ചൂടു കൂടിയതോടെ ഇപ്പോൾ പാലുദ്പാദനം കുറഞ്ഞിട്ടുമുണ്ട്.
കർഷകരുടെ ആവശ്യങ്ങൾ.
പാൽ വില കാലാനുസൃതമായി കൂട്ടാൻ നടപടിയെടുക്കുക.
കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകി വിലപിടിച്ചു നിറുത്തുക.
സർക്കാർ അനുകൂല്യം പാൽ അളക്കുന്നവർക്ക് മാത്രമാക്കുക.
എല്ലാ ബളോക്കുകളിലും മുഴുവൻസമയ ഡോക്ടറെ ലഭ്യമാക്കുക.
കമ്പനിപാലിന്റെ ഗുണനിലവാര പരിശോധന കർശനമാക്കുക.
മിൽമ ഡയറക്ടർ ബോർഡ് അംഗം ജോണി ജോസഫ് പറയുന്നു.
ക്ഷീരകർഷകരുടെ അവസ്ഥ ദയനീയമാണ്. പാൽവില വർദ്ധിപ്പിക്കാൻ സർക്കാരിന്റെ അനുവാദം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |