കൊല്ലം: വൈദ്യുതീകരണം പൂർത്തിയായി പരീക്ഷണ ഓട്ടം വിജയകരമായിട്ടും കൊല്ലം- പുനലൂർ പാതയിലെ ഇലക്ട്രിക് ട്രെയിൻ സർവീസ് വൈകുന്നു. വൈദ്യുതി വണ്ടികൾ ഓടിക്കാമെന്ന് സുരക്ഷാ കമ്മിഷണർ അഭയ് കുമാർ റായ് റിപ്പോർട്ട് നൽകിയെങ്കിലും അദ്ദേഹത്തിന്റെ മറ്റു നിർദ്ദേശങ്ങൾ പൂർണമായി നടപ്പാക്കാത്തതാണ് തടസം.
കഴിഞ്ഞ മാർച്ച് 21നാണ് സുരക്ഷാ കമ്മിഷണർ ലൈനിൽ പരിശോധന നടത്തിയത്. ആവണീശ്വരം, കുണ്ടറ, കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്വിച്ചിംഗ് സ്റ്റേഷന്റെ ജോലികൾ പൂർത്തിയാകേണ്ടതുണ്ട്. പാതയോട് ചേർന്നുനിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചിട്ടില്ല. പരീക്ഷണ ഓട്ടത്തിന് തടസമില്ലാത്തവിധം വൃക്ഷങ്ങളുടെ ശിഖിരങ്ങൾ മുറിച്ചുമാറ്റുക മാത്രമാണുണ്ടായത്.
ട്രാക്കിനോട് ചേർന്നുപോകുന്ന കെ.എസ്.ഇ.ബി ലൈനുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. പുനലൂരിൽ പുതിയ 110 കെ.വി സബ്‌സ്റ്റേഷന് വൈദ്യുതി വകുപ്പിന്റെ അനുമതി ഇനിയും ലഭ്യമായിട്ടില്ല.
ഇതിനിടെ കൊല്ലം- ചെങ്കോട്ട പാതയിൽ കൊവിഡ് കാലത്ത് അടച്ചിട്ട ഇടപ്പാളയം, കഴുതുരുട്ടി, കരി, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് ഹാൾട്ട് സ്റ്റേഷനുകൾ മേയ് 6ന് തുറക്കാൻ റെയിൽവേ ഉത്തരവിറക്കി. കൊല്ലം- ചെങ്കോട്ട സ്പെഷ്യൽ ട്രെയിനിന് ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും. കൊല്ലം- പുനലൂർ പാസഞ്ചർ ഓടിത്തുടങ്ങിയാൽ ഈ വണ്ടിക്കും സ്റ്റോപ്പ് ലഭിക്കും.
വെള്ളം നിറയ്ക്കാൻ സൗകര്യം
കൊല്ലം- ചെങ്കോട്ട പാതയിലെ ട്രെയിനുകളിൽ വെള്ളം നിറയ്ക്കാൻ പുനലൂരിൽ സൗകര്യം ഒരുങ്ങുന്നു. കല്ലടയാറ്റിൽ മൂർത്തിക്കാവിന് സമീപമുള്ള കടവിൽ കിണർ നിർമ്മിച്ച് വെള്ളം പൈപ്പ് വഴി സ്റ്റേഷനിൽ എത്തിക്കും. 1.5 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂഗർഭ, ഉപരിതല സംഭരണികൾ നിർമ്മിച്ച് ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കുകയാണ് ലക്ഷ്യം. കൊല്ലം- ചെങ്കോട്ട പാതയിൽ ഓടുന്ന ട്രെയിനുകളിൽ ഇപ്പോൾ കൊല്ലം, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് വെള്ളം സംഭരിക്കുന്നത്. ഇതുമൂലം ഉണ്ടാകുന്ന സമയ നഷ്ടം ഒഴിവാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |