തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വർഷത്തോളം പീഡനത്തിനിരാക്കിയ സംഭവത്തിൽ ബന്ധു ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിലായി. റിട്ട. കൃഷി ഫാം ജീവനക്കാരൻ കുമാരമംഗലം പെരുമ്പള്ളിച്ചിറ പുതിയിടത്തുകുന്നേൽ മുഹമ്മദ് മൊയ്ദീൻ (68), തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവർ കുമാരമംഗലം പൊന്നാംകേരിൽ അനന്ദു അനിൽ (24), പെൺകുട്ടിയുടെ അടുത്ത ബന്ധു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൊയ്തീനും അനന്ദുവും കുമാരമംഗലത്തും തൊടുപുഴയിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. വീട്ടിലെത്തി അടുപ്പം സ്ഥാപിച്ചാണ് ബന്ധു പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ചവരും ഇടനിലക്കാരനും മാതാവും ഉൾപ്പെടെ സംഭവത്തിൽ ആകെ 11 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ അറസ്റ്റിലായ മാതാവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായ മാതാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് സംരക്ഷണയിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
2020 അവസാനത്തോടെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരനും കുമാരമംഗലം സ്വദേശിയുമായ ബേബി എന്ന് വിളിക്കുന്ന രഘു കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്. വാക്ക് വിശ്വസിച്ച പെൺകുട്ടിയെ ഇയാൾ വൻ തുക വാങ്ങി പലരുടെയും അടുത്ത് എത്തിക്കുകയായിരുന്നു. പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ബേബിയെ തേടി മറ്റ് ജില്ലകളിൽ നിന്നുള്ളവരും ഇവിടേക്കെത്തി. രണ്ട് മാസം മുമ്പ് വരെ പീഡനം തുടർന്നു. ഇതിനിടെ പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയായതും പീഡനമേറ്റതും ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്ത് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |