അമ്പലപ്പുഴ : ഒരു ഗ്രാമത്തിന് അറിവു പകരുന്നതിനൊപ്പം നാടിന്റെ ആവശ്യങ്ങളിലെ സജീവമായി ഇടപെടൽ കൊണ്ടും ശ്രദ്ധേയമാവുകയാണ് കരുമാടി ടാഗോർ കലാകേന്ദ്രം. നാടിന്റെ വികസനത്തിനായി നിരവധി സമര പരിപാടികൾ സംഘടിപ്പിക്കുവാനും വിജയിപ്പിക്കാനും പ്രവർത്തകർക്ക് കഴിഞ്ഞതാണ് ഈ ഗ്രന്ഥശാലയെ വ്യത്യസ്തമാക്കുന്നത്.
1978 ൽ സന്തോഷ് എസ് മുഞ്ഞനാട് പ്രസിഡന്റും. പി .വി .മോഹനൻ സെക്രട്ടറിയും, സുഗുണൻ കെ.ആർ ഖജാൻജിയും കെ.മോഹനൻ വൈസ് പ്രസിഡന്റുമായി സാംസ്‌കാരിക കേന്ദ്രമായി ആരംഭിച്ച ടാഗോർ കലാകേന്ദ്രം സേവനത്തിന്റെ 43ാം വർഷത്തിലൂടെയാണ് ഇപ്പോൾ നീങ്ങുന്നത്. നിർദ്ധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ തകഴി ഗവ. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു 1992 ൽ തിരുവോണനാളിൽ ആശുപത്രിയുടെ പടിക്കൽ നിരാഹാരസമരം നടത്തിയ ടാഗോർ കലാകേന്ദ്രം പ്രവർത്തകർ അതിൽ വിജയം കണ്ടിരുന്നു.
2006ൽ മൂന്ന് സെന്റ് സ്ഥലം സ്വന്തമായി വാങ്ങി ഓഫീസ് കെട്ടിടം നിർമ്മിച്ചു. 2015 ൽ കലാകേന്ദ്രം വായനശാല ആൻഡ് ഗ്രന്ഥശാലയായി മാറി. അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കും പ്രദേശത്തെ നിർദ്ധനരായ കുട്ടികൾക്കും എല്ലാ വർഷവും പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു. കൊവിഡ് കാലത്ത് ഭക്ഷണവും മരുന്നും വീടുകളിൽ എത്തിച്ചു നൽകുന്നതിൽ കലാകേന്ദ്രം പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു. 2018 ലെ പ്രളയകാലത്തും സേവനസന്നദ്ധരായി ഇവർ ഉണ്ടായിരുന്നു.
സമരവും വിജയവും
തകഴി ഗവ. ആശുപത്രി മുതൽ വടക്കോട്ട് പടഹാരം ബസ് റൂട്ട് വരെ ഒരു കി.മീറ്റർ ദൂരത്തിൽ തകർന്നു കിടന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്
കലാകേന്ദ്രം പ്രവർത്തകർ
പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. സമരത്തിന്റെ രണ്ടാംഘട്ടമായി റോഡിൽ പൊങ്കാലയിട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മൂന്നാംഘട്ടമായി കഴിഞ്ഞ തിരുവോണനാളിൽ റോഡിൽ ഉപവാസ സമരം സംഘടിപ്പിച്ചു. റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു കലാകേന്ദ്രം പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. കരുമാടി മോഹൻ (രക്ഷാധികാരി),എസ്.മതികുമാർ(
സെക്രട്ടറി), കെ.പി.പ്രകാശൻ (ആക്ടിംഗ് പ്രസിഡന്റ്, ട്രഷറർ) , സുമിത സുധീഷ് (വൈസ് പ്രസിഡന്റ് ), ജയന്തി പ്രതാപൻ (ജോയിന്റ് സെക്രട്ടറി ) എന്നിവരാണ് ഇപ്പോൾ ടാഗോർ കലാകേന്ദ്രത്തെ നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |