നാഗർകോവിൽ: നാഗർകോവിൽ മുൻവൈരാഗ്യത്താൽ മകന്റെ മുന്നിൽവച്ച് പിതാവ് വെട്ടേറ്രുമരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നാഗർകോവിൽ കൃഷ്ണൻകോവിൽ തെക്ക്തെരുവ് സ്വദേശി മുരുകനെ (46) കൊലപ്പെടുത്തിയ തൂത്തുകുടി, കുറുമ്പൂർ, സൗത്ത് സ്ട്രീറ്റ് സ്വദേശി ശങ്കറിന്റെ മകൻ മുത്തുരാമലിംഗത്തെ (22)യാണ് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. നാഗർകോവിൽ ഡിവൈ എസ്. പി നവീൻകുമാറിന്റെ നേതൃത്വത്തിലുള്ള ഭൂതപ്പാണ്ടി ഇൻസ്‌പെക്ടർ മുത്തുരാജ്, എസ്.ഐ ശരവണ കുമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
മുരുകന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ദിവസങ്ങൾക്ക് മുൻപ് മുരുകനും സുഹൃത്ത് മുത്തുരാമലിംഗവും കൃഷ്ണൻകോവിലിലെ തെപ്പകുളത്തിലിരുന്ന് മദ്യപിക്കുമ്പോൾ വാക്കുതർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്താൽ കഴിഞ്ഞ ദിവസം രാത്രി പണി കഴിഞ്ഞ് മുരുകനും മകൻ രാജയും സുഹൃത്തും വീട്ടിലേക്ക് വരുമ്പോൾ ഒളിച്ചിരുന്ന മുത്തുരാമലിംഗമം അരിവാൾ കൊണ്ട് മുരുകന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്നലെ വൈകുന്നേരം തൂത്തുക്കുടി ഊട്ടപ്പിടാരം എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |