എ.കെ.ജി നഗർ റോഡിൽ കാൽനടയാത്ര പോലും ദുഷ്കരം
തിരുവനന്തപുരം: കഴിഞ്ഞ വർഷങ്ങളിലുണ്ടായ കൊവിഡ് വ്യാപനവും റോഡിലെ പാറയും വെല്ലുവിളിയായെത്തിയതോടെ പേരൂർക്കട-മൺവിള കുടിവെള്ള പദ്ധതി പാതിവഴിയിലായി. 60കോടി രൂപയുടെ ബൃഹദ് പദ്ധതി പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞ് മാസങ്ങളായെങ്കിലും നാല് കിലോമീറ്ററിൽ മാത്രമാണ് പൈപ്പിടൽ പൂർത്തിയായത്. ഇനിയും 11കിലോമീറ്റർ പൈപ്പിടൽ പൂർത്തിയാക്കാനുണ്ട്.
പദ്ധതിയുടെ ഭാഗമായി 600 എം.എം പൈപ്പിടൽ അഞ്ച് കിലോ മീറ്ററോളവും പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ജോലികൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് കരാറുകാരനും. കൊവിഡിന് പിന്നാലെ നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ കൂടിയതും തൊഴിലാളികളെ കിട്ടാനില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. കരാറുകാരൻ പദ്ധതി ഉപേക്ഷിച്ച് പോകുന്നതിനുമുമ്പ് പൈപ്പിടൽ പൂർത്തിയാക്കിയ റോഡുകളിലെ കുഴികളടച്ച് ടാറിംഗ് പൂർത്തിയാക്കാനാണ് വാട്ടർ അതോറിട്ടിയുടെ നീക്കം. ഇൗ മാസത്തോടെ ജോലികൾ പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പൈപ്പിടൽ പൂർത്തിയായ കുടപ്പനക്കുന്ന് ഭാഗത്തെ റോഡുകളിൽ ടാറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. എ.കെ.ജി നഗർ റോഡിൽ പൈപ്പിടാനായി കുഴിയെടുത്ത ഭാഗത്ത് വലിയ പാറ കണ്ടെത്തിയതും വെല്ലുവിളിയായി. ജനവാസ മേഖലയിൽ വലിയതോതിൽ സ്‌ഫോടനം നടത്തി പാറ പൊട്ടിക്കാൻ കഴിയാത്തതിനാൽ പാറയിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കി കെമിക്കൽ നിറച്ചാണ് ഇവിടെ പാറപൊട്ടിക്കൽ പുരോഗമിക്കുന്നത്. ഇതിനുശേഷമാകും പൈപ്പിടൽ നടക്കുക. റോഡിന്റെ സിംഹഭാഗവും കുഴിയായതോടെ ഇതുവഴിയുള്ള കാൽനട യാത്ര പോലും ദുഷ്‌കരമാണ്. പദ്ധതിയുടെ മെല്ലെപ്പോക്കിൽ പ്രദേശവാസികളുടെ വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്.
ഉയരക്കൂടുതലുള്ള
ഇടങ്ങളിലും കുടിവെള്ളം
പേരൂർക്കട മുതൽ മൺവിള വരെയുള്ള 15 കിലോ മീറ്ററിൽ 1200 എം.എം പൈപ്പാണ് ഇടുന്നത്. ഇൗ ഭാഗങ്ങളിലേക്ക് കൂടുതൽ കുടിവെള്ളമെത്തിക്കുന്നതിന് വേണ്ടിയാണ് പദ്ധതി. ഇതുവഴി ഉയരക്കൂടുതലുള്ള ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കാനാകും. അരുവിക്കരയിലെ പുതിയ പ്ലാന്റിൽ നിന്നെത്തുന്ന ലൈനിൽ നിന്ന് പേരൂർക്കടയിലെ ടാങ്കിലേക്കും കുടിവെള്ളം നേരിട്ട് പമ്പുചെയ്യാനാകും.
സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും. പദ്ധതി
മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും.
- വി.കെ. പ്രശാന്ത് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |