ആലപ്പുഴ: തണുത്ത കാറ്റേറ്റ്, കായലിലെ ഇരുകരകളിലേയും വിളക്കുമാടങ്ങൾ കണ്ട്, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലെ മീൻപിടിത്ത വള്ളങ്ങളിലെ ചെറുവിളക്കിന്റെ സുന്ദര ദൃശ്യം ആസ്വദിച്ചൊരു യാത്ര.. ജലഗതാഗത വകുപ്പിന്റെ രാത്രികാല യാത്രാബോട്ടുകൾ വീണ്ടും ഓടിത്തുടങ്ങി. കൊവിഡിനെത്തുടർന്ന് നിറുത്തി വച്ചിരുന്ന 40 സർവീസുകളാണ് അടുത്തിടെ പുനരാരംഭിച്ചത്. കായലോരഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ ജോലിക്ക് പോയി മടങ്ങുന്നവരാണ് യാത്രക്കാരിൽ കൂടുതലും.
ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രാത്രികാല സർവീസുകൾ. രാത്രി 9.45ന് ആലപ്പുഴ ജെട്ടിയിൽ നിന്ന് തുടങ്ങി 12.45ന് കോട്ടയത്ത് എത്തിച്ചേരുന്ന ബോട്ടാണ് സൂപ്പർതാരം. രണ്ടര മണിക്കൂറിൽ സമ്മാനിക്കുന്നത് കാഴ്ചയുടെ സുന്ദരലോകം. മറ്റു മിക്ക ബോട്ട് സ്റ്റേഷനുകളിലും രാത്രി 11നാണ് അവസാന സർവീസ്.
വരട്ടെ, ടൂർപാക്കേജ്
ടൂർപാക്കേജായി രാത്രികാല സർവീസ് ആരംഭിച്ചാൽ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാം. കൂടുതൽ വരുമാനവും കിട്ടും.
രാത്രികാല സർവീസ്
ആലപ്പുഴ- 10
കൊല്ലം- 9
കോട്ടയം- 5
എറണാകുളം- 9
കണ്ണൂർ- 4
കാസർകോട്- 3
"
കളക്‌ഷൻ കുറവാണെങ്കിലും സേവനമായിട്ടാണ് രാത്രികാല സർവീസ് പുനരാരംഭിച്ചത്. പതിവ് സർവീസ് ഉണ്ടെന്ന് അറിഞ്ഞതോടെ യാത്രക്കാരുടെ എണ്ണം കൂടുന്നുണ്ട്.
- ഷാജി വി.നായർ,
ഡയറക്ടർ, ജലഗതാഗതവകുപ്പ്
"
ടൂറിസം വകുപ്പുമായി സഹകരിച്ച് സഞ്ചാരികൾക്കായി 'വേഗ' ബോട്ട് സർവീസ് രാത്രികാലത്ത് നടത്തിയാൽ വിജയകരമാകും.
-സ്വാദീഷ്, രാത്രിബോട്ടിലെ സ്ഥിരം
യാത്രക്കാരനായ ഗവ. ഉദ്യോഗസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |