ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിനാഘോഷത്തോടനുബന്ധിച്ചുള്ള പട്ടയ മേളകൾ സമാപിക്കുമ്പോൾ സംസ്ഥാനത്ത് ആകെ മുപ്പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 18ന് പുനലൂരിൽ പട്ടയമേളകളുടെ സമാപന സമ്മേളനം നടക്കുമ്പോൾ ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം നൽകാനാകും.
റവന്യൂ വകുപ്പിനെ ജില്ലതിരിച്ച് ഇ- ജില്ലകളാക്കി മാറ്റുന്നതിന് തയ്യാറെടുപ്പുകൾ നടക്കുകയാണ്. നിലവിൽ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഇ -ജില്ലകളായി മാറി. ഒരു വർഷത്തിനുള്ളിൽ ആലപ്പുഴ ജില്ലയെ സമ്പൂർണ ഇ- ജില്ലയാക്കി മാറ്റും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഭ
ദേവസ്വം പട്ടയങ്ങളാണ് ആദ്യം വിതരണം ചെയ്തത്. എഴുപുന്ന പനയപ്പള്ളിൽ സ്വദേശി രാധ ആദ്യ പട്ടയം ഏറ്റുവാങ്ങി.
530 പേർക്ക് പട്ടയം നൽകി
ചേർത്തല- 125
അമ്പലപ്പുഴ- 131
കുട്ടനാട്- 99
മാവേലിക്കര- 26
കാർത്തികപ്പള്ളി- 55
ചെങ്ങന്നൂർ- 34
60 ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തു.
ചിരി പടർന്ന് ഉദ്ഘാടന വേദി
ഉദ്ഘാടന വേദിയിൽ ഭൂമിതരംമാറ്റവുമായി ബന്ധപ്പെട്ട് എം.പി.യും മന്ത്രിയും തമ്മിൽ നടത്തിയ പരാമർശങ്ങൾ ചിരിപടർത്തി. ഭൂമിതരംമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഇളവുകൾ പരിഗണിക്കണമെന്ന് എ.എം.ആരിഫ് എം.പി മന്ത്രിയോടായി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇതോടെയാണ് നിങ്ങളും ചേർന്നല്ലേ നിയമമാക്കിയതെന്ന് മന്ത്രി കെ.രാജൻ തിരിച്ചടിച്ചത്. പരാമർശം കേട്ടതോടെ സദസാകെ ചിരിയിൽ മുങ്ങി. ആരിഫ് എം.എൽ.എയായിരുന്ന കാലത്താണ് എൽ.ഡി.എഫ് സർക്കാർ 2018ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പാക്കിയത്. അതുദ്ദേശിച്ചാണ് മന്ത്രി തമാശ പറഞ്ഞത്. ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്തപ്പോൾ പട്ടണക്കാട് സ്വദേശിയായ സംരംഭകനുണ്ടായ ബുദ്ധിമുട്ടാണ് പ്രസംഗത്തിൽ എം.പി ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |