മണ്ണാർക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാണാതായ വാച്ചർ മുക്കാലി സ്വദേശി രാജനെ (52) നാലാം ദിനവും കണ്ടെത്താനായില്ല.
സൈരന്ധ്രിയിലെ വാച്ചറായ രാജനെ ചൊവ്വാഴ്ചയാണ് കാണാതായത്. രാത്രി ഭക്ഷണം കഴിച്ച് പോയ ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ രാജന്റെ താമസസ്ഥലത്തിന് സമീപത്ത് നിന്ന് ടോർച്ചും മുണ്ടും ചെരുപ്പും കണ്ടെത്തിയിരുന്നു. വനത്തിനകത്ത് കിലോമീറ്ററോളം പരിശോധിച്ചിട്ടും ഒരു സൂചനയും ലഭിക്കാത്തത് ദുരൂഹമാണെന്ന് സൈലന്റ് വാലി ഡി.എഫ്.ഒ വിനോദ് പറന്നു. തണ്ടർബോൾട്ട് ഉൾപ്പെടെ നൂറിലധികം പേർ സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വയനാട്ടിൽ നിന്നെത്തിയ ട്രക്കിംഗ് വിദഗ്ദ്ധരും തിരച്ചിലിൽ സംഘത്തിലുണ്ട്. കടുവ ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് സൈരന്ധ്രി.എന്നാൽ അതേസമയം വന്യജീവി ആക്രമണം എന്ന സാധ്യത തള്ളുകയാണ് വനം വകുപ്പ്. അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്.
രാജന്റെ വീട് സന്ദർശിച്ച്
ജനപ്രതിനിധികൾ
വി.കെ.ശ്രീകണ്ഠൻ എം.പിയും എൻ.ഷംസുദ്ദീൻ എം.എൽ.എയും കാണാതായ വാച്ചർ രാജന്റെ വീട് സന്ദർശിച്ചു.
മൂന്നു ദിവസമായി പൊലീസും ഫയർഫോഴ്സും വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഉൾവനങ്ങളിൽ തെരച്ചിൽ നടത്തുകയാണ്.രാജനെ കണ്ടെത്താൻ കഴിയാത്തതിൽ വീട്ടുകാർ ആശങ്കയിലാണ്.
ഉൾവനങ്ങളിൽ ജോലിചെയ്യുന്ന വനംവകുപ്പ് ജീവനക്കാർക്ക് പരമാവധി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെണം. ഫോറസ്റ്റ് വാച്ചർ രാജനെ കണ്ടെത്തുന്നതിന് കൂടുതൽ ഫോഴ്സ് ആവശ്യമാണെങ്കിൽ സർക്കാർ അതിന് തയാറാകണമെന്നും എം.പിയും എം.എൽ.എയും ആവശ്യപ്പെട്ടു.
രാജനെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥതലത്തിൽ വേണ്ട ഇടപെടലുകൾ കുടുംബാംഗങ്ങൾക്ക് ഉറപ്പു നൽകിയാണ് ഇരുവരും മടങ്ങിയത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക്, ജനറൽ സെക്രട്ടറി പി.എം.ഹനീഫ, മുസ്ലിംലീഗ് മേഖലാ സെക്രട്ടറി നവാസ് പഴേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |