ഡോ.ജോ ജോസഫ് ഇന്ന് പത്രിക സമർപ്പിക്കും
കൊച്ചി: തൃശൂരിൽ ക്രിക്കറ്റ് മൈതാനത്തിൽ ഇറങ്ങി സ്വന്തം ടീമിനെ വിജയിപ്പിച്ചതിന് ശേഷമാണ് ഡോ.ജോ ജോസഫ് ഇന്നലെ പര്യടനത്തിനിറങ്ങിയത്. കാർഡിയോളജി സൊസൈറ്റി ഒഫ് ഇന്ത്യയുടെ കോൺഫറൻസിന്റെ ഭാഗമായ മത്സരത്തിനായി പുലർച്ചെ പുറപ്പെട്ട ഡോക്ടർ കളി കഴിഞ്ഞ് നോർത്ത് ടീമിനെ വിജയിപ്പിച്ച് പത്ത് മണിയോടെ മടങ്ങിയെത്തി. വാഴക്കാലയിലെ അയൽ വീടുകൾ സന്ദർശിച്ചുകൊണ്ടായിരുന്നു തുടക്കം. സിയാൽ മുൻ എം.ഡി വി.ജെ കുര്യന്റെ വീട്ടിലുമെത്തി. മറൈൻഡ്രൈവിലെ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ, വികാരി ജനറൽ മാത്യു കല്ലിങ്കൽ എന്നിവരുടെ അനുഗ്രഹം തേടി. സി.പി.എം സെക്രട്ടറി സി.എൻ മോഹനനും ഒപ്പമുണ്ടായിരുന്നു.
കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ സംഘടിപ്പിച്ച മൂലകോശ ശേഖരണ ക്യാമ്പിലും ഡോ. ജോ ജോസഫ് പങ്കെടുത്തു. കുന്നത്തുനാട് എം.എൽ.എ ശ്രീനിജിന്റെ ഒപ്പമായിരുന്നു സന്ദർശനം. കാക്കനാട് പടമുകളിലെ ചാത്തൻ മാസ്റ്റർ നഗറിൽ നടന്ന കെ.പി.എം.എസ് യൂണിയൻ സമ്മേളനത്തിലും പങ്കെടുത്തു. വൈറ്റില പൊന്നുരുന്നിയിൽ ഡോ.ജോ ജോസഫിനെ സ്വീകരിച്ചത് ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവാണ്. പൊന്നുരുന്നി, കോൺവെന്റ് റോഡ് , സഹകരണ റോഡ് ,ലാൽസലാം റോഡ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സ്ഥാനാർത്ഥി എത്തി.
ഇടതു സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് ഇന്ന് രാവിലെ 11ന് നാമനിർദേശ പത്രിക സമർപ്പിക്കും.
********************************************
പി.ടി സ്മരണയിൽ മാതൃദിനാഘോഷം
മാതൃദിനമായ ഇന്നലെ തൃക്കാക്കര മുണ്ടംപാലത്തെ കരുണാലയത്തിലെ അമ്മമാർക്കൊപ്പം സമയം ചെലവിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. പി.ടി.തോമസിന്റെ പ്രിയപ്പെട്ട ഒരിടം കൂടിയായിരുന്നു ഇവിടം. കൊവിഡ് കാലത്ത് ഇവിടത്തെ അമ്മമാർക്ക് രോഗം ബാധിച്ചപ്പോൾ പി.ടി മുൻകൈ എടുത്താണ് കരുണാഭവൻ ജില്ലയിലെ ആദ്യ സ്വകാര്യ എഫ്.എൽ.ടി.എസ് ആയി പ്രഖ്യാപിച്ച് സൗകര്യങ്ങൾ ഒരുക്കിയത്. കൊല്ലം സ്വദേശികളായ രഞ്ജിത് - ആശ ദമ്പതിമാരുടെ മകനായ ഏഴു വയസുകാരൻ ശ്രീനന്ദന് രക്ത മൂലകോശ ദാതാവിനെ കണ്ടെത്തുന്നതിന്
കളമശേരി സെന്റ് പോൾസ് കോളേജിൽ നടക്കുന്ന ഡോണർ രജിസ്ട്രേഷൻ ക്യാമ്പിലും പങ്കെടുത്തു.
പി.ടിയുടെ പോരാട്ടം മുമ്പോട്ടു കൊണ്ടുപോകും: ഉമ
കൊച്ചി: പി.ടി തോമസിന്റെ ആദർശവും പോരാട്ടവും മുന്നോട്ട് കൊണ്ട് പോവുമെന്ന് ഉമാ തോമസ് പറഞ്ഞു. വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച അതിജീവിതയ്ക്കൊപ്പം പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഇവിടെ വരേണ്ടത് എന്റെ കടമയാണ്. നടി അക്രമിക്കപ്പെട്ട സംഭവത്തിൽ മകളുടെ വേദനയിൽ പിടയുന്ന അച്ഛന്റെ നെഞ്ചിലെ നീറ്റലാണ് അന്ന് പി.ടിയിൽ കണ്ടത്. നീതിയുടെ പോരാട്ടത്തിൽ എനിക്ക് ആത്മവിശ്വാസം നൽകിയത് പി.ടി ആണന്ന് ആ പെൺകുട്ടി പിന്നീട് പറഞ്ഞ് കേട്ടു. പി.ടി മരിച്ചപ്പോൾ പെൺകുട്ടി എന്നെ വിളിച്ചിരുന്നു. ഇരയുടെ നീതിക്കായുള്ള പോരാട്ടത്തിൽ മുന്നോട്ട് പോവുമെന്നും ഉമാ തോമസ് പറഞ്ഞു. മുഹമ്മദ് ഷിയാസ്, ദീപ്തി മേരീ വർഗീസ് എന്നിവരും ഉമാ തോമസിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |