പത്തനംതിട്ട : ഒരു മണിക്കൂറിനുള്ളിൽ രണ്ട് അപകടങ്ങളിലായി നാല് പേർ മുങ്ങി മരിച്ചത് നാടിനെ നടുക്കി. മല്ലപ്പള്ളി ടൗണിനടുത്ത് മണിമലയാറ്റിലും കൈപ്പട്ടൂർ - തുമ്പമൺ റോഡിന് സമീപത്തായി അച്ചൻകോവിലാറ്റിലുമാണ് നാല് പേർ മുങ്ങിമരിച്ചത്.
ബന്ധുവീട്ടിൽ ചടങ്ങിനെത്തിയ തിരുനെൽവേലി സ്വദേശികളായ കാർത്തികും (16), ശബരിയുമാണ് (15) ഇന്നലെ വൈകിട്ട് മൂന്നരയോടെ മണിമലയാറ്റിലെ കയത്തിൽ പെട്ടത്. തമിഴ് കുടുംബങ്ങളിലെ എട്ട് പേരാണ് വടക്കൻ കടവിൽ ആറിന് കുറുകെയുള്ള പാലത്തിന് സമീപം കുളിക്കാനിറങ്ങിയത്. ഇവരിൽ മൂന്ന് പേർ മുങ്ങി മുങ്ങിത്താഴുന്നത് കണ്ട് മറ്റുള്ളവർ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ അറിഞ്ഞത്. ഒാടിയെത്തിയ നീന്തൽ അറിയാവുന്നവരിൽ ചിലർ ആറ്റിൽ ചാടി മൂന്നുപേരെയും കരയിലെത്തിച്ചെങ്കിലും രണ്ടു കുട്ടികൾ മരണപ്പെട്ടു. അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവരുടെ ബന്ധുക്കൾ തൃശൂർ കൊടകരയിലുമുണ്ട്. പരിചയമില്ലാത്ത സ്ഥലത്ത് മരണക്കയങ്ങളുണ്ടെന്നറിയാതെ കുട്ടികൾ കുളിക്കാനിറങ്ങിയപ്പോഴാണ് ദാരുണ ദുരന്തമുണ്ടായത്.
നാട്ടുകാർ ഇൗ സംഭവത്തിന്റെ ഞെട്ടലിൽ നിൽക്കവെയാണ് നാലരയോടെ കൈപ്പട്ടൂരിലെ അപകട വാർത്തയെത്തിയത്. തുമ്പമൺ റോഡിന് സമീപത്തായുള്ള കടവിൽ കുളിക്കാനിറങ്ങിയ അടൂർ ഏനാത്ത് സ്വദേശികളായ വിശാഖും (20) സുധീഷുമാണ് (25) ചുഴിയിൽ പെട്ട് ജീവൻ പൊലിഞ്ഞത്. പുറമേ വലിയ ഒഴുക്ക് കാണാത്ത പ്രദേശത്ത് ബന്ധുവായ യുവാവ് അരുണിനൊപ്പമാണ് കുളിക്കാനിറങ്ങിയത്. ഇരുവരും വെള്ളത്തിൽ താഴുന്നത് കണ്ട് അരുൺ ബഹളം വച്ചപ്പോൾ നാട്ടുകാർ ഒാടിയെത്തി. വിവരം അറിഞ്ഞ് പത്തനംതിട്ട യൂണിറ്റ് അഗ്നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്കൂബാ ഡൈവിംഗ് ടീം നദിയിലിറങ്ങി അരുൺ കാണിച്ചുകൊടുത്ത സ്ഥലത്ത് നിന്ന് ഇരുവരെയും കരയ്ക്കെടുത്തു. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |