പത്തനംതിട്ട : സ്റ്റേഡിയം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ കടക്കണമെങ്കിൽ കുഴിയിൽ ചാടണം. റിംഗ് റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾ തെന്നി മാറിയാൽ സ്റ്റേഡിയത്തിലേക്ക് മറിയുന്ന സാഹചര്യവുമുണ്ട്. ക്രാഷ് ബാരിയർ ഇല്ലാത്തതാണ് പ്രധാന അപകടഭീഷണി. റോഡിന്റെ വശം നിരപ്പാക്കാനായി ഇറക്കിയ മണ്ണ് സ്റ്റേഡിയത്തിലേക്ക് ഇടിഞ്ഞ് വീഴുകയാണ്. ഇവിടെ സുരക്ഷാഭിത്തി നിർമ്മിക്കാത്തതാണ് അപകടം വർദ്ധിക്കാൻ കാരണം.
നിരവധി അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കൈവരികളില്ലാത്തത് സ്റ്റേഡിയത്തിലെത്തുന്ന കായിക താരങ്ങൾക്കും ഭീഷണിയാണ്.
നടുവൊടിക്കും
ഇരുചക്ര വാഹനങ്ങൾ സ്റ്റേഡിയം ജംഗ്ഷനിലെ കുഴിയിൽചാടി അപകടമുണ്ടാകുന്നുണ്ട്. വാട്ടർ അതോറിട്ടി കിഫ്ബി വഴി നടപ്പാക്കുന്ന പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് റോഡിന് കുറുകെ കുഴിയെടുത്തതാണിവിടെ. പരാതി വന്നതോടെ മക്ക് നിരത്തി കോൺക്രീറ്റ് ചെയ്തെങ്കിലും ഇളകി പഴയ അവസ്ഥയിലായി. സിഗ്‌നലിൽ നിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴികാണുമ്പോൾ വേഗത കുറയ്ക്കുന്നത് പിന്നാലെയെത്തുന്ന വാഹനങ്ങളേയും അപകടത്തിലാക്കുന്നു. പത്തനംതിട്ട നഗരത്തിലെ തിരക്കേറിയ സ്ഥലമാണ് സ്റ്റേഡിയം ജംഗ്ഷൻ. സ്റ്റേഡിയം ഭാഗത്ത് നിന്ന് അടൂരിലേക്കും സെൻട്രൽ ജംഗ്ഷനിലേക്കും റിംഗ് റോഡിലേക്കും ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകാറുണ്ട്. നഗരത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവേശന റോഡ് കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |