കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് കൊവിഡ് പ്രതിസന്ധി ഉണ്ടായത്. കൊവിഡിന് ശേഷം സർവീസുകൾ പുനരാരംഭിച്ചെങ്കിലും ആവശ്യമായ സർവീസുകൾ ഇല്ലാത്തത് പ്രയാസകരമായി തുടരുകയാണ്. കണക്ടിവിറ്റി, പാസഞ്ചർ പൊട്ടൻഷ്യലിനെകുറിച്ച് നെറ്റ് വർക്ക് ഓപ്പറേഷൻ രംഗത്തെ വിദഗ്ദ്ധരുടെ സഹായത്താൽ സമഗ്രമായ പഠനം നടത്തി കേന്ദ്ര വ്യോമയാന വകുപ്പിനും ആഭ്യന്തര സർവീസുകളുടെ ചുമതലയുള്ള ജോ.സെക്രട്ടറിക്കും പുറമെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് ചെയർമാൻ എൻ.ചന്ദ്രശേഖരനും വിശദമായ റിപ്പോർട്ട് നൽകിയതായി എം.പി അറിയിച്ചു.
കാലിക്കറ്റ് ഡൽഹി സർവീസ് ഫ്രീക്വൻസി ആഴ്ചയിൽ എല്ലാ ദിവസവും ആക്കി വർദ്ധിപ്പിക്കുക, വൈഡ്‌ബോഡി ഓപ്പറേഷൻ ആരംഭിക്കുന്നത് വരെ ജിദ്ദ, റിയാദ് റൂട്ടുകളിൽ എയർബസ് എ 321 വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുക, യാത്രക്കാർ കൂടുതലുള്ള ദുബയ്, ഷാർജ റൂട്ടിലെ സർവീസുകളുടെ ഫ്രീക്വൻസി വർദ്ധിപ്പിക്കുക, കൂടുതൽ ആഭ്യന്തര സർവീസുകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് പ്രധാനമായും എയർ ഇന്ത്യയുടെ മുന്നിൽ വെച്ചത്. ആറ് പുതിയ ആഭ്യന്തര റൂട്ടുകളും നിർദേശിച്ചു.
കോഴിക്കോട് എയർപോർട്ടിൽ നിന്നും ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന എക്സ്‌പ്രസിന്റെ പരിഗണനക്കായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. നിലവിലെ ദമ്മാം, കുവൈറ്റ്, ജിദ്ദ, റിയാദ് സർവീസുകൾ ആഴ്ചയിലെ എല്ലാ ദിവസവും ആക്കി ഉയർത്തണമെന്നും അൽഅയ്ൻ, റാസൽഖൈമ, സലാല സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മദീന കോഴിക്കോട് സർവീസ് സാദ്ധ്യത പരിശോധിക്കണം. എക്‌സ്പ്രസിന്റെ കോഴിക്കോട് നിന്നുള്ള അന്താരാഷ്ട്ര സർവീസുകളിൽ സൗകര്യപ്രദമായവ തിരുവനന്തപുരത്തേക്ക് നീട്ടി നൽകണം. കോഴിക്കോടിന്റെ ദീർഘകാല ആവശ്യമായ ഈസ്റ്റ് ഏഷ്യൻ സർവീസുകൾ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും നേരിട്ടോ അല്ലെങ്കിൽ ബംഗളൂരു, ചെന്നൈ, ട്രിച്ചി വഴിയോ സർവീസ് ആരംഭിക്കണമെന്നും എം.പി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |