കൊച്ചി: ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ വിനോദയാത്രകളുടെ പട്ടികയിലേക്ക് പുതുവഴികൾ തേടി കെ.എസ്.ആർ.ടി.സി. വിവിധയിടങ്ങളിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്കായി 29ലേറെ വിനോദയാത്രകളാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി നടത്തുന്നത്. ഇതിനൊപ്പം ഇനിമുതൽ ബോട്ട് യാത്രകൾകൂടിയുണ്ടാകുമെന്ന് കോർപ്പറേഷന്റെ ബഡ്ജറ്റ് ടൂറിസം സെൽ അധികൃതർ വ്യക്തമാക്കുന്നു.
മേയ് മാസത്തിൽ തന്നെ ഇതിന് തുടക്കം കുറിക്കാനാണ് പദ്ധതിയിടുന്നത്. ആലപ്പുഴ, കുമരകം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും ബോട്ട് യാത്രകളൊരുക്കുക. ടൂറിസം വകുപ്പുമായും മറ്റും ഇത് സംബന്ധിച്ച ചർച്ചകൾ ഇതിനോടകം പൂർത്തീകരിച്ചു. നിലവിൽ പാലക്കാട്ട് നിന്ന് എറണാകുളത്തേക്ക് എ.സി ലോഫ്‌ളോർ ബസിൽ ആളുകളെയെത്തിച്ച് കപ്പലിൽ പുറംകടലിലേക്ക് യാത്രയൊരുക്കുന്നുണ്ട് കെ.എസ്.ആർ.ടി.സി. ബസ് ചാർജും ഡി.ജെയും ഭക്ഷണവും കലാപരിപാടികളും ഉൾപ്പെടെ 3,499രൂപയ്ക്കാണ് ഈ യാത്ര.
ഇതിന് സമാനമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും ആളുകളെ ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ നിരക്കും മറ്റ് കാര്യങ്ങളും ഉടൻ തീരുമാനിക്കും. പദ്ധതി രൂപരേഖ ഉടൻ സർക്കാരിന് കൈമാറും.
ടൂറുകൾക്ക് പ്രിയമേറുന്നു...
കെ.എസ്.ആർ.ടി.സി ഒരുക്കുന്ന ടൂറുകൾക്ക് വൻ പ്രചാരമാണ് ഇപ്പോൾ ലഭിക്കുന്നത്. മലപ്പുറം-മൂന്നാർ, ചാലക്കുടി-മലക്കപ്പാറ, പാലക്കാട്-നെല്ലിയാമ്പതി, തിരുവല്ല-വാഗമൺ, ചങ്ങനാശേരി- കുമ്പളങ്ങി, ചാലക്കുടി-സാഗർറാണി, മലപ്പുറം- വയനാട് തുടങ്ങിയ 29 വിനോദയാത്രകളാണ് ഇപ്പോഴുള്ളത്. ആഴ്ചയവസാനങ്ങളിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണത്തിനും മുകളിലേക്ക് ബുക്കിംഗ് പോകുന്നുണ്ട്.
350രൂപ മുതൽ 4,000രൂപവരെ മുടക്കുള്ള ട്രിപ്പുകളാണ് ഇപ്പോഴുള്ളത്. ആലപ്പുഴ, കുമരകം ബോട്ട് യാത്രകൾ താമസ സൗകര്യമുൾപ്പെടെയുള്ളതാക്കണോ എന്നും ബഡ്‌ജറ്റ് ടൂറിസം സെൽ ആലോചിക്കുന്നുണ്ട്. ടിക്കറ്റ് ചാർജും ബോട്ട് യാത്രാ ചാർജും ഉൾപ്പെടെ ആകർഷകമായ നിരക്കിലാകും യാത്രയൊരുക്കുക. അന്യസംസ്ഥാനക്കാരെയും വിദേശികളെയും ബോട്ട് യാത്രകളുടെ ഭാഗമാക്കാനും കെ.എസ്.ആർ.ടി.സി പദ്ധതിയിടുന്നുണ്ട്.
കെ.എസ്.ആർ.ടി.സി വിനോദയാത്ര ബുക്കിംഗിനും വിവരങ്ങൾക്കും- നമ്പർ: 918129562972, ഇ-മെയിൽ: btc.ksrtc@kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |