കോന്നി ഫോറസ്റ്റ് ഒാഫീസിൽ ചരിത്രമുറങ്ങുന്നു
കോന്നി: മലയോര വനചരിത്രമുറങ്ങുന്ന കോന്നി ഡിവിഷനൽ ഫോറസ്റ്റ് ഓഫീസിന് 64 വയസ്. 1958 ജൂലായ് ഒന്നിനാണ് ഡി.എഫ്.ഒ ഓഫിസ് നിലവിൽവന്നത്. 331 സ്ക്വയർ കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കോന്നി വനം ഡിവിഷനിൽ കോന്നി, നടുവത്തുംമൂഴി, മണ്ണാറപ്പാറ ഫോറസ്റ്റ് ഡിവിഷനുകൾ ഉൾപ്പെടുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കും അടൂരിന്റെയും പത്തനംതിട്ടയുടെയും പത്തനാപുരത്തിന്റെയും ചില ഭാഗങ്ങളും കോന്നി വനം ഡിവിഷന് കീഴിലാണ്. 1954ലാണ് കോന്നി ഡി.എഫ് ഓഫിസ് കെട്ടിടത്തിന്റെ പണികൾ പൂർത്തിയാവുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപ് ബ്രിട്ടീഷുകാരായിരുന്നു ഇവിടെ ഫോറസ്റ്റ് കൺസർവേറ്റർമാരായിരുന്നത്.
കോന്നി ഡിവിഷനിലെ ആദ്യ ഡി.എഫ്.ഒ നാരായണപിള്ളയായിരുന്നു. മുപ്പത്തിനാലോളം ഡി.എഫ്.ഒ മാർ കോന്നിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കെ.എൻ ശ്യാംമോഹൻലാലാണ് ഇപ്പോഴത്തെ ഡി.എഫ്.ഒ. കോന്നി ഇക്കോ ടൂറിസം സെന്ററും അടവി കുട്ടവഞ്ചി സവാരികേന്ദ്രവുമാണ് ഡിവിഷന്റെ കീഴിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ ഇംഗ്ലീഷുകാരനായ ബോർഡിലോൺ വനം വകുപ്പ് മേധാവിയായിരുന്ന കാലഘട്ടത്താണ് കോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് സമീപമുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവ് നിർമ്മിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ആയിരം മീറ്റർ . ഉയരത്തിലാണ് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. കുന്നിന്റെ നെറുകയിലുള്ള ബംഗ്ലാവിൽ എത്താൻ കുന്നിനെ വലംവച്ച് റോഡ് നിർമ്മിച്ചതുമൂലം ഇവിടം ബംഗ്ലാവ് മുരുപ്പ് എന്നും അറിയപ്പെട്ടു. രാജഭരണ കാലത്തെ വനനിയമങ്ങൾ രൂപപ്പെട്ടതും ഇവിടെവച്ചായിരുന്നു. തേക്കുതടിയിൽ മച്ചിട്ട ഓടുകൾ കൊണ്ട് മേഞ്ഞ ഡി.എഫ് ഒ ഓഫീസിന്റെ പഴയ കെട്ടിടം ഇന്നും ആളുകളെ ആകർഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |