തോടിനെ നശിപ്പിക്കുന്നത് സമീപത്തെ റോഡിനു വേണ്ടി
കൊല്ലം: നഗരത്തിലെ പ്രധാന ജലാശയങ്ങളിലൊന്നായ മണിച്ചിത്തോടിനെ, അഴവും വീതിയും കുറയുംവിധം കോൺക്രീറ്റ് ചെയ്തും ഇറക്കി മതിൽകെട്ടിയും ഇല്ലാതാക്കാൻ ശ്രമം. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അശാസ്ത്രീയമായി ആവിഷ്കരിച്ച ഈ നീക്കം ഇന്നലെ പ്രദേശവാസികൾ ഇടപെട്ട് തടഞ്ഞു.
കടപ്പാക്കടയിൽ നിന്നാരംഭിക്കുന്ന മണിച്ചിത്തോട് ശങ്കർ നഗർ, പുള്ളിക്കട വഴി അഷ്ടമുടിക്കായലിലാണ് പതിക്കുന്നത്. ഇതിൽ ശങ്കേഴ്സ് ആശുപത്രിക്ക് താഴെ കുറവൻ പാലത്തിന് സമീപമാണ് തോടിന്റെ വീതി കുറയ്ക്കുന്ന തരത്തിൽ ഇരുവിഭാഗങ്ങളിലും ഉള്ളിലേക്ക് ഇറക്കി മതിൽ കെട്ടാൻ ശ്രമം നടക്കുന്നത്. മുമ്പ് മണിച്ചിത്തോടിന് ആറ് മീറ്റർ വരെ വീതിയുണ്ടായിരുന്നു. ഇപ്പോൾ ചിലയിടങ്ങളിൽ രണ്ടു മീറ്ററാണ് വീതി! ഇതുംകൂടി നഷ്ടമാകുന്ന തരത്തിലാണ് അരികിലൂടെയുള്ള റോഡിന് കൂടുതൽ സ്ഥലം ലഭിക്കാൻ തോട്ടിലേക്ക് ഇറക്കി മതിൽ കെട്ടുന്നത്.
മണിച്ചിത്തോടിനെ ഓടയാക്കുന്ന തരത്തിലാണ് അടി ഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്നത്. ഇത് ഭാവിയിൽ തോടിന്റെ മറ്റ് ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്. ഏകദേശം 400 മീറ്റർ നീളത്തിൽ ഇരുവശങ്ങളിലും മതിൽ കെട്ടാനാണ് കോർപ്പറേഷന്റെ പദ്ധതി.
ഉത്തരവിന്റെ ലംഘനം
രണ്ട് വർഷം മുൻപ് മതിൽ നിർമ്മാണത്തിന് കോർപ്പറേഷൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ നൽകിയ പരാതിയിൽ നിർമ്മാണം നിറുത്തിവയ്ക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് നിർദ്ദേശം നൽകി. മണിച്ചിത്തോടിനെ നീർച്ചാലായി സംരക്ഷിച്ച് നിറുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടു. ഈ ഉത്തരവ് ലംഘിച്ചാണ് ഇപ്പോഴത്തെ നിർമ്മാണം.
.........................
മണിച്ചിത്തോട് ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം സംഘടിപ്പിക്കും.കരാറുകാരനിൽ നിന്നും കോഴ വാങ്ങുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്. ഇത് ഒരു ജലാശത്തെ തന്നെ നശിപ്പിക്കും. ഭാവിയിൽ വെള്ളപ്പൊക്കത്തിനും ഇടയാക്കും
ബി. ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |