കോഴിക്കോട്: ജോലി സംബന്ധമായ ആശങ്കകളും വെല്ലുവിളികളും താങ്ങാൻ കഴിയാത്ത പി.ജി.വിദ്യാർത്ഥിനിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാരിൽ നിന്ന് മാനസികമായ പിന്തുണ ലഭിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ. മാനസിക വിഷമതകൾ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മുതിർന്ന ഡോക്ടർമാർ സംരക്ഷണം നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗം മേധാവിക്കെതിരെ മൂന്നാം വർഷ പി.ജി.വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊവിഡ് കാരണമുണ്ടായ ഡ്യൂട്ടി ക്രമീകരണങ്ങളിൽ അസ്വസ്ഥതയുള്ളതുകൊണ്ടാകാം പരാതിക്കാരി ഇത്തരമൊരു പരാതി നൽകിയതെന്ന് ആരോപണ വിധേയനായ ഡോക്ടർ വിശദീകരിച്ചു. സർവകലാശാല നേരിട്ട് നടത്തുന്ന പരീക്ഷകളിൽ തനിക്ക് ഇടപെടാൻ കഴിയില്ല. പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നത് പുറത്തു നിന്നുള്ള അദ്ധ്യാപകരാണ്. താൻ വിദ്യാർത്ഥികളെ മനപൂർവം തോൽപ്പിക്കുന്നുവെന്ന ആരോപണം കളവാണ്. കൊവിഡ് സമയത്ത് ആരെയെങ്കിലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ മെഡിക്കൽ ബോർഡിൻെറ അംഗീകാരം വേണമായിരുന്നു. പരാതിക്കാരിയെ ജോലിയിൽ നിന്നും ഒഴിവാക്കാൻ ബോർഡിൻെറ അംഗീകാരം ഉണ്ടായിരുന്നില്ല. പരാതിക്കാരിക്ക് ആസ്ത്മയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തി. പരാതിക്കാരി ഗർഭിണിയാണെന്ന കാര്യം തനിക്കറിയില്ലെന്നും മേധാവി അറിയിച്ചു. കേസിൽ ബോധപൂർവമായ മനുഷ്യാവകാശ ലംഘനം കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |