മലയിൻകീഴ്: അശ്രദ്ധമായി മലയിൻകീഴ് ജംഗ്ഷൻ ഉൾപ്പെടെ റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി പരാതി. മലയിൻകീഴ് പൊലീസ് സ്റ്റേഷന് മുന്നിൽ തൊണ്ടി വാഹനങ്ങൾ റോഡ് അപഹരിച്ചാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഈ ഭാഗത്ത് യാത്രക്കാർക്ക് പുറമേ കിന്റർ ഗാർഡനിൽ കുട്ടികളുമായെത്തുന്നവരും പൊലീസ് സ്റ്റേഷനിലെത്തുന്നവരും നന്നേ ബുദ്ധിമുട്ടുന്നുണ്ട്. അനധികൃത പാർക്കിംഗിനെതിരെ സ്കൂൾ അധികൃതർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടികളൊന്നുമായില്ല. ജെ.സി.ബി, ടിപ്പർ, കാർ, ലോറി, സ്കൂട്ടറുകൾ, ബൈക്ക് തുടങ്ങി നിരവധി വാഹനങ്ങളാണ് പൊലീസ് സ്റ്റേഷൻ റോഡിൽ ഇട്ടിരിക്കുന്നത്. മലയിൻകീഴ് ജംഗ്ഷനിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവായിട്ടുണ്ട്. പലപ്പോഴുമിത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കാറുണ്ട്. ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മലയിൻകീഴ് ക്ഷേത്ര റോഡിന് സമീപത്ത് ബസ് സ്റ്റോപ്പ് സ്ഥാപിച്ചെങ്കിലും കെ.എസ്.ആർ.ടി.സി.ബസ് ജംഗ്ഷനിലേ നിറുത്താറുള്ളൂ. ബസ് സ്റ്റോപ്പിന് കൃത്യത ഇല്ലാത്തതിനാൽ ബസിന് പിന്നാലെയുള്ള യാത്രക്കാരുടെ ഓട്ടവും പതിവാണിവിടെ. പേയാട്, പള്ളിമുക്ക്, കണ്ടല, മാറനല്ലൂർ, പോങ്ങുംമൂട് തുടങ്ങിയ സ്ഥലങ്ങളിൽ റോഡിനിരുവശത്തും ട്രാഫിക് നിയമം കാറ്റിൽപ്പറത്തിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
റോഡിന് വീതിയുണ്ടെങ്കിലും പേയാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കും പതിവായിട്ടുണ്ട്. റോഡ് വീതി കൂട്ടിയതോടെ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിന് ഇരുവശത്തും പാർക്ക് ചെയ്യാറുള്ളത്. ഈ റോഡിൽ നിരനിരയായി ചെറുതും വലുതുമായ വാഹനങ്ങൾ എപ്പോഴുമുണ്ടാകും.
ഇവിടത്തെ സ്വകാര്യ കല്യാണമണ്ഡപത്തിൽ എത്തുന്നവർ വാഹനങ്ങൾ തിരക്കേറിയ റോഡിനിരുവശത്തുമാണ് പാർക്ക് ചെയ്യുന്നത്. ആംബുലൻസ് വാഹനങ്ങൾക്കു വരെ കടന്നുപോകാനാകാത്ത വിധം അനധികൃത പാർക്കിംഗ് പലപ്പോഴും കാരണമാകാറുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അപകടസാദ്ധ്യത കുറയ്ക്കുന്നതിനുമായി ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള നോ-പാർക്കിംഗ് ബോർഡ് നോക്കുകുത്തിയാക്കിയാണ് പാർക്കിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |