ആലപ്പുഴ: പരിശോധനകൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ജില്ലയിലെ മാർക്കറ്റുകളിൽ സുലഭമാണ് മായം കലർന്ന മീനുകൾ.
ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് സംഘങ്ങൾ റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് പരിശോധനയായ 'ഓപ്പറേഷൻ മത്സ്യ' ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞതായാണ് ആരോഗ്യ വകുപ്പിന്റെ വാദമെങ്കിലും ഗോവ, തൂത്തുക്കുടി, കന്യകുമാരി, ഗുജറാത്ത്, പൂന, മംഗലാപുരം എന്നിവടങ്ങളിൽ നിന്ന് ശീതീകരിച്ച വാഹനങ്ങളിൽ മായം കലർന്ന മത്സ്യം എത്തുന്നുണ്ടെന്നാണ് വിവരം.
പ്രധാന ചെക്ക്‌പോസ്റ്റുകൾ, ഹാർബറുകൾ, മത്സ്യവിതരണ കേന്ദ്രങ്ങൾ മുതൽ പ്രധാന ലേലകേന്ദ്രങ്ങൾ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമ്പോഴാണിത്.
# വരത്തൻ വിറ്റാൽ അമിതലാഭം
തീരത്ത് ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനെ തുടർന്നാണ് മൊത്തവ്യാപാരികൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കാലപഴക്കം ചെന്ന മത്സ്യങ്ങൾ എത്തിക്കുന്നത്. കുടുക്ക ചൂര, കേര, മങ്കട, നെയ്മീൻ, കോര തുടങ്ങിയവയാണ് കൊണ്ടുവരുന്നത്. മാസങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന മത്സ്യങ്ങൾ മൊത്ത വ്യാപാരികൾ ഫ്രീസറിൽ ശേഖരിച്ചിട്ടുള്ളത് ഇടനിലക്കാർ വഴി ഫിഷ് സ്റ്റാളുകളിൽ എത്തിച്ചാണ് വിറ്റഴിക്കുന്നത്. ഇതിന് പുറമേ ഇരുചക്ര വാഹനത്തിൽ മത്സ്യവില്പനക്കാർക്കും നൽകുന്നുണ്ട്. കൂടിയ കമ്മീഷനും കുറഞ്ഞ വിലക്ക് മത്സ്യം ലഭിക്കുമെന്നതിനാൽ വ്യാപാരികൾക്ക് വരത്തനോടാണ് താല്പര്യം. അമിതലാഭ പ്രതീക്ഷയിൽ നാട്ടിൻ പുറങ്ങളിൽ കുമിൾ പോലെ മത്സ്യസ്റ്റാളുകളുടെ എണ്ണം വർദ്ധിക്കുന്നു.
# കടലിൽ പോയില്ലെങ്കിൽ മീൻ സുലഭം
അരൂർ മുതൽ ഓച്ചിറ വരെയും ജില്ലയുടെ കിഴക്കൻ മേഖലയിലുമായി പ്രധാനപ്പെട്ട 40ൽ അധികം മൊത്ത വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള മത്സ്യമാണ് ജില്ലയിലെ വിപണന കേന്ദ്രങ്ങളിൽ വിൽക്കുന്നത്. ഇന്ധന ചെലവിന് അനുസരിച്ചുള്ള മത്സ്യം ലഭിക്കാത്തതിനാൽ വിഷുവിന് മുമ്പാണ് പരമ്പരാഗത മത്സ്യതൊഴിലാളികൾ മീൻ പിടിക്കാൻ പോയത്. എന്നിട്ടും എല്ലാ ഇനത്തിലുമുള്ള മത്സ്യങ്ങൾ സുലഭമായി വിപണന കേന്ദ്രങ്ങളിൽ വിലക്കുറവിൽ ലഭിക്കുന്നു. കഴിഞ്ഞമാസം നെന്മീന് കിലോ 700 മുതൽ 800രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോൾ 400മുതൽ 550 രൂപയ്ക്ക് വരെ ലഭിക്കും. ബോട്ടുകളും വള്ളങ്ങളും കടലിൽ പോകുന്നുമില്ല. മത്തി, അയല, പരവ, കുറിച്ചി ഉൾപ്പെടെയുള്ള ചെറുമത്സ്യങ്ങളും സുലഭമാണ്. ഫോർമാലിൻ പുരട്ടിയ 25കിലോ മത്തി ഹരിപ്പാട് പിടിച്ചെടുത്തിരുന്നു.
# പലവിധത്തിൽ ദോഷം
രാസപദാർത്ഥം പുരട്ടിയ കണ്ടാൽ പച്ചയായി തോന്നും
മാസങ്ങൾ കേടാകാതെ സൂക്ഷിക്കാം
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് വെല്ലുവിളി
തീരത്ത് പിടിക്കുന്ന മത്സ്യത്തിന് ന്യായ വിലയില്ല
"പരമ്പരഗത മത്സ്യതൊഴിലാളി മേഖലയെ തകർക്കുന്നതാണ് രാസപദാർത്ഥം ചേർത്ത മത്സ്യവില്പന തടയാൻ പരിശോധന കൂടുതൽ ശക്തമാക്കണം. കണ്ടാൽ പച്ചയാണെന്ന് തോന്നിക്കുന്ന മത്തി ഉൾപ്പെടയുള്ള മത്സ്യങ്ങളാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നത്.
രാജേന്ദ്രൻ, പരമ്പരാഗത മത്സ്യതൊഴിലാളി, തോട്ടപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |