പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികയായ ഡിഫൻസ് ഉദ്യോഗസ്ഥയ്ക്ക് 1.77കോടി നഷ്ടപരിഹാരം നൽകാൻ എം.എ.സി.ടി കോടതി വിധിച്ചു. ആറൻമുള ഇടശേരിമല മാവുനിൽക്കുന്നതിൽ വിശ്വനാഥൻ നായരുടെ ഭാര്യ ഗീതാകുമാരിക്കാണ് (49) നഷ്ടപരിഹാരത്തുക ലഭിക്കുന്നത്. 2019 മാർച്ച് 19ന് ആറൻമുളയ്ക്കടുത്ത് തെക്കമലയിൽ നിന്ന് ഇടശേരിമലയ്ക്ക് പോയ ഗീതാകുമാരിയുടെ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തും ഗുരുതരമായി പരിക്കേറ്റ ഗീതാകുമാരി അഞ്ച് മാസം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല. പ്രതിരോധ വകുപ്പിൽ സീനിയർ ഒാഡിറ്ററായിരുന്ന ഗീതാകുമാരിയെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. പത്തനംതിട്ട വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണിൽ മകൻ ജിതിൻ വി.നായർ ഹർജി നൽകിയത് കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് കമ്പനി എതിർത്തു. ഗീതാകുമാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ അപകടം നടന്നത് മുതൽ റിട്ടയർ ചെയ്തതുവരെയുള്ള കാലയളവിലെ ശമ്പളം മാത്രമേ നഷ്ടപരിഹാരമായി നൽകാൻ കഴിയൂവെന്നായിരുന്നു കമ്പനിയുടെ വാദം. ഇതു തള്ളി 1,36,45,018 രൂപ നഷ്ടപരിഹാരമായും ഒൻപത് ശതമാനം പലിശയും കോടതി ചെലവും ചേർന്ന് 1,77,73, 083രൂപ ഗീതാകുമാരിക്ക് നൽകണമെന്ന് എം.എ.സി.ടി ജഡ്ജി എസ്.രാധാകൃഷ്ണൻ ഉത്തരവിട്ടു. ഹർജിക്കാർക്കുവേണ്ടി അഡ്വ.മാത്യു ജോർജ്, കെ.കെ.ഹരികുമാർ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |