പ്രവർത്തന മാർഗരേഖ വരും, ടി.സി നമ്പർ നിർബന്ധം
തിരുവനന്തപുരം : നഗരത്തിൽ കുമിൾ പോലെ ടർഫുകൾ മുളച്ചുപൊന്തിയ സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കോർപ്പറേഷൻ ആലോചിക്കുന്നു.സ്ഥലമുള്ളവർ ഇഷ്ടംപോലെ വളച്ചുകെട്ടി കളിക്കളങ്ങൾ സജ്ജമാക്കുകയാണ്.പ്രത്യേകം വൈദ്യുതി കണക്ഷൻ പോലും എടുക്കാതെ സമീപത്തെ വീടുകളിൽ നിന്നാണ് വൈദ്യുതി ഉപയോഗിക്കുന്നത്.ഈ സാഹചര്യത്തിൽ നിലവിലുള്ള ടർഫുകൾ അടിയന്തരമായി ടി.സി നമ്പർ എടുക്കണമെന്നാണ് കോർപ്പറേഷന്റെ നിലപാട്.കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് സമാനമായ രീതിയിൽ പ്ലാൻ ഉൾപ്പെടെ അനുമതിക്കായി സമർപ്പിക്കണം.പ്രവർത്തനം തുടങ്ങിയ ദിവസം മുതലുള്ള പിഴ ഈടാക്കിക്കൊണ്ടാകും നമ്പർ അനുവദിക്കുക.ടർഫുകളുടെ പ്രവർത്തന ബൈലായുടെ കരട് തയ്യാറാക്കുന്നതിനുള്ള നടപടികൾ കോർപ്പറേഷൻ ആരംഭിച്ചു.ഓരോ ടർഫിന്റെയും പ്രവർത്തരീതി,സമയം, പൊതുജനങ്ങളിൽ നിന്ന് ഈടാക്കാവുന്ന പരമാവധി തുക തുടങ്ങിയവ ഏകീകരിക്കാനാണ് തീരുമാനം. ജനവാസകേന്ദ്രങ്ങളിലാണ് ടർഫുകൾ സ്ഥാപിക്കുന്നതെങ്കിൽ സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ പ്രവർത്തനം അനുവദിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.24മണിക്കൂറും പ്രവർത്തിക്കുന്ന ടർഫുകൾ നിലവിലുണ്ട്.മേൽകൂര മറച്ചതും തുറന്നതുമായ ടർഫുകളുണ്ട്.
നിലവിലെ ഫീസ്
മണിക്കൂറിന് 500 മുതൽ 1500വരെ
(ടർഫിന്റെ വലിപ്പം അനുസരിച്ച്)
പുതിയ കായിക സംസ്കാരം
നഗരങ്ങളിൽ കളിക്കളങ്ങൾ ഇല്ലാതാകുന്ന കാലത്താണ് പുതിയൊരു കായിക സംസ്കാരമായി ടർഫുകൾ ഉയർന്നു വന്നത്.മലബാറിൽ ഫുഡ് ബാൾ ടർഫുകളാണ് ആദ്യം രൂപം കൊണ്ടത്.പിന്നാലെയാണ് തലസ്ഥാനത്തേക്കും ടർഫുകളെത്തിയത്.ക്രിക്കറ്റിനും ഫുഡ്ബാളിനുമുള്ള ടർഫുകൾ ഇപ്പോൾ നഗരത്തിലുണ്ട്. നിയമാനുസൃതം പ്രവർത്തിച്ചാൽ കായിക ക്ഷമതയുള്ള സമൂഹത്തിന് ഗുണകരമാണ് ഇത്തരം ടർഫുകൾ. ജോലിക്ക് പോകുന്നവർക്ക് അതിന് മുമ്പും ശേഷവും കായിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യമാണ് ടർഫുകളിലൂടെ ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |