പാലാ: ടൗൺ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ അപമാനിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത എ.എസ്.ഐയ്ക്കും പൊലീസുകാർക്കുമെതിരെ അന്വേഷണ റിപ്പോർട്ട്. ഇതു സംബന്ധിച്ച് പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തിയിരുന്നു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥരിൽ ഒരാളെ പാലാ സബ് ഡിവിഷനിൽ നിന്ന് തന്നെ സ്ഥലം മാറ്റാനും രണ്ടുപേരെ കർശനമായി താക്കീത് ചെയ്യാനുമാണ് തീരുമാനമെന്നാണ് സൂചന.
പാലാ ടൗൺ ബസ് സ്റ്റാൻഡിൽ എയ്ഡ്‌പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈരാറ്റുപേട്ട സ്വദേശിയായ എ.എസ്.ഐ. ഷാജി മോഹൻ, പൊലീസുകാരായ തലയോലപ്പറമ്പ് സ്വദേശി സാലി, കടുത്തുരുത്തി സ്വദേശിയായ സന്തോഷ് എന്നിവർക്കെതിരെയാണ് പരാതി ഉയർന്നത്. ട്രാഫിക് ഡ്യൂട്ടിയിൽ അലംഭാവം വരുത്തിയതായും ഇവർക്കെതിരെ ആക്ഷേപം ഉയർന്നിരുന്നു.
മറ്റൊരു കേസിലെ പ്രതിയെ പിടിച്ചതുമായി ബന്ധപ്പെട്ട് പാലായിലെ ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരെ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ അയച്ചതിനും എ.എസ്.ഐ ഷാജി മോഹൻ നോട്ടപ്പുള്ളിയായിരുന്നു.
ഇതിനിടെയാണ് സ്റ്റാൻഡിലെത്തിയ യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവമുണ്ടായത്. ഷാജി മോഹനും സാലിക്കും സന്തോഷിനും പലപ്പോഴും ബസ് സ്റ്റാൻഡിലായിരുന്നു ഡ്യൂട്ടി. എന്നാൽ ഇവർ എയ്ഡ് പോസ്റ്റിൽ നിന്നും പുറത്തിറങ്ങാതെയും കൃത്യമായി ട്രാഫിക് ഡ്യൂട്ടി ചെയ്യാതെയുമുള്ള നിലപാട് സ്വീകരിക്കുന്നതായി ഉന്നത പൊലീസ് അധികാരികൾക്ക് വിവരം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |