തൃശൂർ: മലയോര-ആദിവാസി മേഖലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ പ്രത്യേക മിഷന് സർക്കാർ ആലോചിക്കുന്നതായി റവന്യൂമന്ത്രി കെ.രാജൻ. തൃശൂർ താലൂക്ക് തല പട്ടയ വിതരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷത്തിനുള്ളിൽ ഈ വിഭാഗങ്ങളെ കേന്ദ്രീകരിച്ച് ഒരു മിഷൻ മോഡൽ രൂപീകരിച്ച് രേഖ ലഭ്യമാക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും. ഇതോടെ കേരളത്തിലെ റവന്യൂ വകുപ്പ് പട്ടയ വിതരണ രംഗത്ത് പുതിയ കാൽവെയ്പ്പിലേയ്ക്ക് കടക്കും. പട്ടയത്തിനായി അപേക്ഷിക്കാൻ കഴിയാത്തവർക്കായി 2022ൽ അതത് താലൂക്കുകളിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പാണഞ്ചേരി വില്ലേജിലെ അഞ്ചിൽ വീട്ടിൽ മോളിക്ക് ആദ്യ പട്ടയം നൽകിയാണ് മന്ത്രി തൃശൂർ താലൂക്ക് തല പട്ടയമേള ഉദ്ഘാടനം ചെയ്തത്. 1975 മുതൽ പട്ടയത്തിന് അപേക്ഷ നൽകിയ മോളിയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ് അവസാനിക്കുന്നത്. 15 സെന്റ് പുറമ്പോക്ക് ഭൂമിക്കാണ് മോളിക്ക് പട്ടയം ലഭിച്ചത്. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. കളക്ടർ ഹരിത വി.കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, ആർ.ഡി.ഒ പി.എ.വിഭൂഷണൻ, തഹസിൽദാർ ടി.ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പട്ടയത്തിൽ തൃശൂർ താലൂക്ക്
വനഭൂമി പട്ടയത്തിൽ ജില്ലയിൽ മുന്നിൽ
വനഭൂമി പട്ടയം 478
പട്ടയം 2031
ലാൻഡ് ട്രിബ്യൂണൽ(എൽ.ടി)1530,
പുറമ്പോക്ക് പട്ടയം 13,
കോളനി പട്ടയം 4,
മിച്ചഭൂമി പട്ടയം 3,
സർവീസ് ഇനാം പട്ടയം 4.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |