പാലക്കാട്: നീണ്ട ഇടവേളയ്ക്കുശേഷം സ്‌കൂൾ വിപണി സജീവമായി. ജില്ലയിലെ വിപണികളിലെല്ലാം നിലവിലെ സ്റ്റോക്കുകൾക്കു പുറമെ പുതിയ സാധനങ്ങളാണ് എത്തിച്ചിരിക്കുന്നത്. കൊവിഡിനു ശേഷമുള്ള ഇത്തവണത്തെ കച്ചവടത്തിൽ ലാഭം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളെല്ലാം. കഴിഞ്ഞ ആഴ്ചയോടെ വിപണികൾ ആരംഭിച്ചിരുന്നു. നിലവിൽ നല്ല തിരക്കാണ് മിക്ക കടകളിലും അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ കച്ചവടം കൂടുതൽ ഉണരുമെന്ന ആശ്വാസത്തിലാണ് വ്യാപാരികൾ. ഭൂരിഭാഗം കച്ചവടക്കാരും കൂടുതൽ സ്റ്റോക്കുകളാണ് കടകളിൽ എത്തിച്ചിരിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന സ്‌കൂബിഡേ ബാഗുകളാണ് വിപണിയിലെ താരം. 445 മുതൽ 700 രൂപ വരെയാണ് സ്‌കൂബിഡേ ബാഗുകളുടെ വില. കൂടാതെ വിവിധ കളറുകളിലുള്ള മറ്റ് കമ്പനികളുടെ ബാഗുകളും വിപണിയിലുണ്ട്. 300 മുതൽ 400 രൂപ വരെയാണ് ഇവയുടെ വില. ബാഗ് കഴിഞ്ഞാൽ നോട്ട്ബുക്കുകളാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്. 200 പേജുള്ള കാമലിന്റെയും ക്ലാസ്‌മേറ്റിന്റെയും നോട്ട്ബുക്കുകളാണ് വിദ്യാർത്ഥികൾ കൂടുതലായി വാങ്ങുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ഇവ കൂടാതെ 22 മുതൽ 95 രൂപവരെയുള്ള നോട്ടുബുക്കുകളും ലഭ്യമാണ്. കുരുന്നുകളെ ആകർഷിക്കുന്ന 125 മുതൽ 300 രൂപവരെയുള്ള വിവിധതരം ക്ലേയും വിപണിയിലുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ ജോൺസന്റെ പലവലിപ്പത്തിലും നിറത്തിലുമുള്ള കുടകൾ, സ്റ്റീലിന്റെയും പ്ലാസ്റ്റിക്കിന്റെയും വിവിധ ആകൃതിയിലുള്ള വാട്ടർ ബോട്ടിലുകൾ, പേന, പെൻസിൽ, വിവിധതരം പൗച്ച്, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവയും വിപണിയിലെ താരങ്ങൾതന്നെയാണ്.
നീണ്ട ഇടവേളയ്ക്കു ശേഷം സ്‌കൂൾ വിപണി തിരിച്ചെത്തിയിരിക്കുകയാണ്. നല്ല വില്പനയാണ് ഉള്ളത്. നിലവിൽ ശരാശരി 10000 രൂപയുടെ ലാഭം കിട്ടുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. അടുത്ത ആഴ്ച നല്ല തിരക്കായിരിക്കും വിപണിയിലെന്ന് പ്രതീക്ഷിക്കുന്നു.പ്രകാശ്, സൂപ്പർവൈസർ, ദർശന കളക്ഷൻ പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |