മാന്നാർ: പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രാജേഷ് കാരുണ്യത്തിനു കാത്ത് നിൽക്കാതെ യാത്രയായി. മാന്നാർ കുരട്ടിശ്ശേരി പതിനേഴാം വാർഡിൽ സ്‌റ്റോർജംഗ്ഷന് സമീപം മണ്ണാർ തുണ്ടത്തിൽവീട്ടിൽ പരേതനായ നാരായണൻ രാജമ്മ ദമ്പതികളുടെ മകൻ രാജേഷ് (കുട്ടൻ-45 ) നിര്യാതനായി. പെയ്ന്റിംഗ് തൊഴിലാളിയിരുന്ന രാജേഷ് കഴിഞ്ഞ മൂന്നുവർഷമായി കിഡ്നിസംബന്ധമായ രോഗത്തിന് ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തി വരികയായിരുന്ന രാജേഷിന് ഒരാഴ്ചമുമ്പ് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തരമായി തലയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടി വരികയും ചെയ്തു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരുമെന്നതിനാൽ സാമ്പത്തികമായി ഒരു നിവൃത്തിയുമില്ലാത്ത, രോഗിയായ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ഈ സഹോദരനെ സഹായിക്കുന്നതിന് ചികിത്സാ സഹായ നിധി രൂപീകരിച്ച് ധനസമാഹരണം നടത്തിവരികയായിരുന്നു. ധനസമാഹരണത്തിലൂടെ സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരംരൂപ ആശുപത്രയിൽ രണ്ടുദിവസം മുമ്പ് അടയ്ക്കുകയുണ്ടായി.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കുടുംബത്തിനെ തീരാദുഖത്തിലാക്കി രാജേഷ് യാത്രയായത്. ശ്രീലേഖയാണ് രാജേഷിന്റെ ഭാര്യ. പ്ലസ്ടു വിദ്യാർത്ഥിനിയായ ഐശ്വര്യ, ഒമ്പതാംക്ലാസ് വിദ്യാർത്ഥി അശ്വിൻ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |