ആലപ്പുഴ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നീന്തൽ പരിശീലനം സിലബസിൽ ഇടം പിടിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആഴ്ചയിൽ ഒരിക്കലാവും പരിശീലനം. ഇതോടെ നീന്തൽ പരിശീലനത്തിന് പര്യാപ്തമായ ജലാശയങ്ങൾ നിശ്ചയിക്കുക എന്ന ചുമതലയും സ്കൂൾ -തദ്ദേശ അധികൃതരിലേക്ക് എത്തുകയാണ്. പാഠ്യ പദ്ധതിയിൽ നീന്തൽ ഇടം പിടിച്ചിട്ട് പോലും ജില്ലയുടെ കായിക രംഗത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായ രാജാകേശവദാസ് സ്വിമ്മിംഗ് പൂൾ ഇന്നും ഉപയോഗപ്രദമായിട്ടില്ല. നിർമ്മാണ പ്രവൃത്തികൾ അവസാനഘട്ടത്തിലെന്ന സ്ഥിരം പല്ലവിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കേരള ഒളിമ്പിക്സിന് മുന്നോടിയായുള്ള ആലപ്പുഴ ഒളിമ്പിക്സിൽ പോലും ഈ പൂളിനെ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല. മത്സരങ്ങൾക്ക് യോജിക്കില്ലെങ്കിൽ പോലും അടിസ്ഥാന നീന്തൽ പരിശീലനത്തിന് ഉതകുന്ന വിധം പൂളിനെ അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം. പരിശീലനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് വിദ്യാർത്ഥികളുടെ ജില്ലാ തല മത്സരങ്ങളടക്കം നടത്താവുന്ന രീതീയിൽ പൂൾ ഒരുങ്ങേണ്ടതുണ്ട്.
ലക്ഷ്യം നല്ലത്; സൗകര്യങ്ങൾ വേണം
മുങ്ങിമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂൾ തലത്തിൽ തന്നെ നീന്തൽ പരിശീലിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരിശീലകരെ നിയോഗിച്ച്, പൊതുകുളങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലാവും പരിശീലനം. എല്ലാ നിയോജക മണ്ഡലങ്ങളിലും നീന്തൽ കുളങ്ങൾ നിർമ്മിക്കാനും സർക്കാരിന് പദ്ധതിയുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ആലപ്പുഴയിൽ ജലാശയങ്ങൾക്ക് കുറവില്ല. എന്നാൽ ഇതിൽ ഭൂരിഭാഗവും വൃത്തിയെടുക്കേണ്ടിവരും. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കടവുകൾ ഉൾപ്പടെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വൃത്തിയാക്കി പരിശീലനത്തിന് ഉപയോഗിക്കാവുന്നതാണ്.
ടൈം ടേബിൾ തീരുമാനമാകണം
സാധാരണ ക്ലാസുകൾക്ക് പുറമേ, നീന്തലിന് വേണ്ടി എത്ര സമയം നീക്കിവയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആഴ്ചയിൽ ഒരു ദിവസമെങ്കിലും പരിശീലനം കാണുമെന്നാണ് വിദ്യാഭ്യാസ അധികൃതരുടെ കണക്കുകൂട്ടൽ. കുട്ടികൾക്ക് വസ്ത്രങ്ങൾ മാറുന്നതിനടക്കമുള്ള സൗകര്യങ്ങൾ ഓരോ നീന്തൽ പരിശീലന കേന്ദ്രത്തിലും ഏർപ്പെടുത്തേണ്ടതുണ്ട്. ഒരു പരിശീലകനു കീഴിൽ ഒരേ സമയം എത്ര കുട്ടികളെന്നും നിശ്ചയിക്കണം. എൻ.എസ്.എസ്, എൻ.സി.സി, പി.ടി.എ എന്നിവയ്ക്കായിരിക്കും പദ്ധതിയുടെ മേൽനോട്ട ചുമതല. നീന്തൽ പരിശീലിക്കുന്നവർക്ക് ഗ്രേഡ് മാർക്ക് ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്.
സ്വിമ്മിംഗ് പൂൾ നവീകരണത്തിന്റെ ടെക്നിക്കൽ കമ്മിറ്റി ചേർന്നു. 50 രൂപയുടെ പ്രവൃത്തികളാണ് പൂർത്തിയാവാനുള്ളത്. ഉടൻ ടെണ്ടർ ക്ഷണിക്കും
എൻ.പ്രദീപ് കുമാർ, പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ
ചുറ്റുപാടും ജലാശയങ്ങളുണ്ടെങ്കിലും, ഇവയെ പരിശീലനത്തിന് ഉതകുന്ന രീതിയിൽ വൃത്തിയുള്ളതും സുരക്ഷിതവുമാക്കണം. കഴിവതും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ കുട്ടികളെ എത്തിക്കാൻ കഴിയുന്ന സമയം പരിശീലനത്തിന് തീരുമാനിക്കുന്നതാവും ഉചിതം
-അബ്ദുൾ സലാം, പി.ടിഎ പ്രസിഡന്റ്, സി.എം.എസ് എൽ.പി സ്കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |