കൊല്ലങ്കോട്: നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയും കഞ്ചാവ് കടത്തലിലൂടെ പൊലീസിനെയും എക്‌സൈസിനേയും നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്ന പുതുനഗരം കരിമ്പിൽ ചാല വീട്ടിൽ അബ്ദുറഹ്മാന്റെ മകൻ ഷംസുദ്ദീനെ (46) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുതുനഗരം പൊലീസ് സ്റ്റേഷനിൽ 2020-ലും 2021-ലും കഞ്ചാവ് കൈവശം വെച്ച് വില്പന നടത്താൻ ശ്രമിച്ചതിന് രണ്ടുകേസുകൾ നിലവിലുണ്ട്. ഈ വർഷം കൊല്ലങ്കോട് പൊലീസ് ഇയാളെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. തുടർച്ചയായി കഞ്ചാവ് കൈവശം വയ്ക്കുന്ന കേസുകളിൽ ഉൾപ്പെടുന്നതിനാൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ ശുപാർശയിൽ ജില്ലാ കളക്ടറാണ് കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. ചിറ്റൂർ ഡിവൈ.എസ്.പി സി.സുന്ദരന്റെ നിർദ്ദേശപ്രകാരം പുതുനഗരം ഇൻസ്‌പെക്ടർ മഹേന്ദ്ര സിംഹന്റെ മേൽനോട്ടത്തിൽ പുതുനഗരം എസ്.ഐ കെ.അജിത്, ജി.എസ്.ഐ കെ.ഷാജു, സീനിയർ പൊലീസ് ഓഫീസർ സി.മണികണ്ഠൻ, കെ.സതീഷ്, കെ.സുകുമാരൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |