കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിന്റെ പൊളിച്ചു പണിയൽ പുരോഗമിക്കുമ്പോൾ ചെളി അഭിക്ഷേകമെന്ന ക്രൂരത എന്ന് അവസാനിക്കുമെന്ന് ചോദിക്കുകയാണ് നാട്ടുകാർ. ചുവന്നു കലങ്ങിയ ചെളിവെള്ളവും മണ്ണും റോഡിലേക്ക് പരന്നൊഴുകിയതിൽ തെന്നി മറിഞ്ഞ് നിരവധി വഴിയാത്രക്കാരും ഇരുചക്രവാഹനക്കാരുമാണ് ദിവസവും വീഴുന്നത്. കെ എസ് ആർ ടി സി കോംപ്ലക്സ് നിർമ്മാണം രാഷ്ട്രീയ കാരണങ്ങളാൽ ഇട്ടു തല്ലി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടുത്ത നാളിൽ പ്രധാന കെട്ടിടം പൊളിച്ച് മണ്ണിട്ട് നിരത്തിയതോടെ സ്റ്റാൻഡ് ചെളിക്കുളമായി. വസ്ത്രത്തിൽ ചെളി തെറിക്കാതെ ബസിൽ കയറാനോ ഇറങ്ങാനോ കഴിയില്ല. ഇതിന് പുറമെയാണ് ചെളി മണ്ണും വെള്ളവും റോഡിലേക്ക് പരന്നൊഴുകുന്നത്. ഇത് പായസം പോലെ റോഡിൽ കുഴഞ്ഞ് മറഞ്ഞ് കിടക്കുന്നതോടെ ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി പോകുന്നത്. തോരാമഴ കൂടിയാവുമ്പോൾ കൊയ്തു കഴിഞ്ഞ് വെള്ളം കയറ്റിയിട്ട പാടത്തിന്റെ അവസ്ഥയിലാണ് സ്റ്റാൻഡും സമീപ റോഡുകളും. യാത്രക്കാർ വീഴുന്നത് ഒഴിവാക്കാൻ ഫയർഫോഴ്സ് ശക്തമായി വെള്ളം ചീറ്റിച്ച് റോഡിൽ കെട്ടി കിടക്കുന്ന ചെളി എന്നും കഴുകിക്കളയുകയാണ്. വെയിലായാൽ ചെളി ഉണങ്ങി പൊടിമയമാകും.
സ്റ്റാൻഡ് താത്കാലികമായി മാറ്റിയ ശേഷം പൊളിക്കാനായിരുന്നു ആദ്യ ആലോചന. അതു നടന്നില്ല. പൊളിച്ചതോടെ യാത്രക്കാർ കയറി ഇറങ്ങുന്ന സ്ഥലം ചെമ്മൺ പ്രദേശമായി മാറി. താത്ക്കാലികമായി കോൺക്രീറ്റ് ചെയ്യുകയോ ചിപ്സോ പാറപ്പൊടിയോ ഇടേണ്ടതായിരുന്നു. എന്നാൽ ലോഡ് കണക്കിന് ചെമ്മണ്ണ് നിരത്തി. പൊളിച്ച് കുളമാക്കിയതോടെ പലരും വീണ് തുടങ്ങിയതോടെ സ്റ്റാൻഡ് നവീകരണം എന്ന് പൂർത്തിയാകുമെന്നായി ചോദ്യം. ഇതിന് ഇപ്പം ശര്യാക്കുമെന്ന മറുപടിയാണ് ബന്ധപ്പെട്ടവർക്കുള്ളത്.
സ്റ്റാൻഡിലെ ചെളിവെള്ളം നാട്ടുകാരെ ബുദ്ധിമുട്ടിക്കാൻ റോഡിലേക്ക് പരന്ന് ഒഴുക്കാതെ ഓട നിർമ്മിക്കണം. അതല്ലെങ്കിൽ സ്റ്റാൻഡിൽ തന്നെ ശേഖരിക്കാൻ കഴിയണം. ഇതിനൊന്നും മെനക്കെടാതെ നാട്ടുകാരുടെ നെഞ്ചത്തേക്ക് ചെളിവെള്ളം ഒഴുക്കി വിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ബന്ധപ്പെട്ടവർക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. ഈ ചെളിക്കുളത്തിൽ നിന്ന് കര കയറ്റണമേയെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുകയാണ് നാട്ടുകാരിപ്പോൾ ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |