ആലപ്പുഴ: നഗരത്തിൽ തെരുവ് കൈയടക്കി നായ്ക്കൾ. കഴിഞ്ഞ ദിവസം ട്യൂഷൻ ക്ലാസിലേക്ക് പോകവേ പിന്നാലെ കൂടിയ തെരുവുനായ കൂട്ടത്തിന് പിടിയിൽ നിന്നാണ് അഞ്ചാം ക്ലാസുകാരൻ ശ്രീഹരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് . കൂട്ടമായി പാഞ്ഞെത്തിയ ആറ് നായ്ക്കളാണ് ശ്രീഹരിയെ അക്രമിക്കാൻ എത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജൂൺ ഒന്നിന് സ്കൂളുകൾ ആരംഭിച്ച് കുട്ടികൾ വീണ്ടും പുറത്തിറങ്ങിത്തുടങ്ങും മുമ്പ് പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നാണ് നഗരവാസികൾ ആവശ്യപ്പെടുന്നത്. മൃഗ സ്നേഹത്തിന്റെ പേരിൽ സ്ഥിരമായി ഒരു സ്ഥലം കേന്ദ്രീകരിച്ച് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും വിനയായി മാറുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറി ഒഴിഞ്ഞ പ്രദേശങ്ങളിൽ ഇവയ്ക്കുള്ള ഭക്ഷണം എത്തിച്ചാൽ നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത് ഒഴിവാക്കാനാകുമെന്ന് നഗരവാസികൾ പറയുന്നത്. രാത്രികാലത്ത് വാഹനങ്ങൾക്ക് പിന്നാലെ ഇവ ഓടുന്നതും അപകടങ്ങൾ ക്ഷണിച്ച് വരുത്തുണ്ട്. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് നേരത്തെ വന്ധ്യംകരണ പരിപാടി (എ.ബി.സി) നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും അടക്കം നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ നിർവഹണ ചുമതലയുള്ള ഏജൻസിക്ക് അയോഗ്യത കൽപ്പിച്ചതോടെ പദ്ധതി മുടങ്ങി. ഇതോടെയാണ് നായ ശല്യം രൂക്ഷമായത്.
..........
സർവ്വത്ര ശല്യം
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ സീറ്റ് കടിച്ച് കീറുക, രാത്രി കാലത്ത് വീട്ടുവളപ്പിൽ കയറി വസ്തുക്കൾ നശിപ്പിക്കുക, ചെരുപ്പുകൾ പൊട്ടിച്ച് മറ്റ് സ്ഥലങ്ങളിൽ കൊണ്ടിടുക തുടങ്ങിയ ശല്യങ്ങളാണ് നായ്ക്കളിൽ നിന്ന് നഗരവാസികൾ നേരിടുന്നത്.
# നായ്ക്കളെ പിടികൂടാൻ അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തണം.
# എ.ബി.സി പദ്ധതി പുനരാരംഭിക്കണം.
..................
'' കുട്ടികളെ സമാധാനത്തോടെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്. രാവിലെയും വൈകിട്ടും സ്കൂളിലേക്ക് നടന്നുപോകുന്ന കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാണ് നായ്ക്കളുടെ സാന്നിദ്ധ്യം. നഗരസഭാധികൃതർ അടിയന്തരമായി ഇടപെടൽ നടത്തണം.
സുരേഷ്, രക്ഷിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |