ഹരിപ്പാട്: ശക്തമായ മഴയിൽ മട വീണ ഇരുപതേക്കർ കൃഷി നശിച്ചു. വീയപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വെള്ളംകുളങ്ങര ക്ഷേത്രത്തിനു കിഴക്ക് ചെക്കാ മയികേരി പാടത്താണ് മട വീണത്. 50 ഏക്കർ പാടത്തെ കൊയ്യാതെ അവശേഷിച്ചിരുന്ന 20 ഏക്കർ സ്ഥലത്തെ കൃഷിയാണ് മട വീഴ്ചയിൽ നശിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് 30 ഏക്കർ സ്ഥലത്തെ നെല്ല് മെഷീൻ ഉപയോഗിച്ച് കൊയ്ത് മാറ്റിയിരുന്നു. ബാക്കി ഭാഗത്ത് വെള്ളം കെട്ടി നിന്നതിനാൽ യന്ത്രം ഇറക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ടുദിവസത്തിനുശേഷം യന്ത്രം ഇറക്കാനുള്ള പ്രതീക്ഷയിലായിരുന്നു കർഷകർ. ഇതിനിടയിലാണ് കഴിഞ്ഞദിവസം മട വീണു കൃഷി നശിച്ചത്. പതിനഞ്ചോളം കർഷകരാണ് ഈ പാടശേഖരത്തിൽ കൃഷി ചെയ്യുന്നത്. ശക്തമായ പുറം ബണ്ട് ഇല്ലാത്തതിനാൽ മൂന്നുതവണയാണ് ഇവിടെ മട വീണത്. അതിനാൽ പുറം ബണ്ട് ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പാടശേഖര സമിതി സെക്രട്ടറി വിജിത്ത് ലാൽ ആവശ്യപ്പെട്ടു. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നതായി കർഷകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |