കൊട്ടിയൂർ: വൈശാഖ ഹോത്സവനാളുകളിൽ കൊട്ടിയൂരിലെത്തുന്ന ഭക്തജനങ്ങളെ വരവേൽക്കുന്നത് ഉത്സവ നഗരിയിലെ വഴിയോരങ്ങളിലെ താത്കാലിക സ്റ്റാളുകളിൽ സമൃദ്ധമായി കാണപ്പെടുന്ന ഓടപ്പൂക്കളാണ്. കൊട്ടിയൂർ തീർത്ഥാടന സ്മരണയ്ക്കായി ഭക്തർ വാങ്ങിക്കൊണ്ടു പോകുന്ന ഓടപ്പൂപൂവല്ലാത്ത പൂവാണ്.
കാട്ടിൽ നിന്ന് ശേഖരിക്കുന്ന മുള വർഗത്തിൽപ്പെട്ട ഓടയുടെ ഇളംതണ്ട് മുറിച്ചെടുത്ത് പുറമെയുള്ള പച്ചത്തൊലി ചെത്തിക്കളഞ്ഞ് പുഴയിൽ നിന്ന് ശേഖരിച്ച കല്ലിൽ വെച്ച് മറ്റൊരുകല്ലുപയോഗിച്ച്
പൂർണമായി ചതച്ചതിന് ശേഷം ജലാംശം പിഴിഞ്ഞു കളയും. തുടർന്ന് ഇരുമ്പിൽ നിർമ്മിച്ചതും മുനയുള്ള ചീർപ്പുപോലുള്ളതുമായ ആയുധമുപയോഗിച്ച് പലവട്ടം ചീകി മനോഹരമായ ഓടപ്പൂവാക്കി മാറ്റുന്നു.
കൊട്ടിയൂരിലെ സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് ഇത് ഒരുപജീവനമാർഗം കൂടിയാണ്. കുടുംബത്തിലെ മുതിർന്നവർക്കൊപ്പം കൊച്ചുകുട്ടികൾവരെ ഓടപ്പൂ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ഉത്സവത്തിന് ശേഷം വരുന്ന കാലവർഷക്കാലത്തെ അതിജീവിക്കാനുള്ള
ഒരു വരുമാനസ്രോതസായി ഓടപ്പൂവിനെക്കാണുന്നവരാണ് ഇവരിൽ ഏറെപ്പേരും.
കൊട്ടിയൂരിലെത്തുന്ന ഭക്തജനങ്ങൾ പൂവല്ലാപ്പൂവായ ഓടപ്പൂ വാങ്ങാതെ മടങ്ങാറില്ല. അടുത്ത ഉത്സവകാലം വരെ വീട്ടിലും വാഹനങ്ങളിലും ഐശ്വര്യത്തിന്റെ പ്രതീകമായി അവർ ഇതൊരു കതിർക്കുലപോലെ തൂക്കിയിടുകയും ചെയ്യും.
ദക്ഷയാഗത്തിന് നേതൃത്വം നൽകിയ ഭൃഗു മഹർഷിയുടെ താടിയുടെ പ്രതീകമാണ് ഓടപ്പൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്. എന്നാൽ ഓടപ്പൂവിന് ഉത്സവച്ചടങ്ങുകളിൽ പ്രത്യേക സ്ഥാനമൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |