വിഴിഞ്ഞം: കടലിൽ വീണ് അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് സുരക്ഷ ഒരുക്കാൻ ദുരന്ത നിവാരണ അതോറിട്ടി നടപടികൾ തുടങ്ങി. സന്ദർശകരെ നിയന്ത്രിക്കാൻ പൊലീസിനെ നിയമിച്ചു. ആഴിമല ഭാഗത്തെ കടലിൽ വീണ് നിരവധി ജീവനുകൾ പൊലിയുന്നതിനെക്കുറിച്ച് കഴിഞ്ഞ ശനിയാഴ്ച കേരള കൗമുദി ' സുരക്ഷ ഇനിയും അകലെ' എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ സുരക്ഷ ഒരുക്കുന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോട്ടുകാൽ വില്ലേജ് ഓഫീസ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ അഴിമല ഉൾപ്പെടെയുള്ള അപകട മേഖലയിൽ സന്ദർശനം നടത്തി. തിരക്ക് അനുഭവപ്പെടുന്നതും നിരന്തരം അപകടം വരുന്നതുമായ ആഴിമല, ചൊവ്വര, അടിമലത്തുറ തുടങ്ങിയ സ്ഥലത്ത് സുരക്ഷാ വേലികെട്ടി സംരക്ഷണമൊരുക്കാനാണ് പദ്ധതി. ഇതിനായി സ്ഥല വിസ്തീർണം, തീരത്തോട് ചേർന്ന സ്വകാര്യ വ്യക്തികളുടെ വസ്തുവിന്റെ അതിർത്തി നിർണയം തുടങ്ങിയവയ്ക്കായി സർവേ നടപടികൾക്കാണ് വില്ലേജ് അധികൃതർ എത്തിയത്. ജില്ലാ കളക്ടറുടെ കീഴിലെ ദുരന്ത നിവാരണ സമിതിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. വില്ലേജ് അധികൃതർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് കൂടുതൽ സുരക്ഷാനടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം തിരക്കുള്ള ദിവസങ്ങളിൽ വനിതാ പൊലീസ് ഉൾപ്പെടെയുള്ളവരെ ആഴിമല ക്ഷേത്രപരിസരത്ത് സുരക്ഷയ്ക്കായി നിയമിച്ചു. അവധി ദിവസങ്ങളിൽ കൂടുതൽ പൊലീസ് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |