കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട് ആളൊഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തിയ കേസിൽ അന്വേഷണം പെരുവഴിയിൽ. വെടിയുണ്ട നിർമിച്ച സ്ഥാപനത്തെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും തുടരന്വേഷണം ഇഴയുകയാണ്. നാല് കമ്പനികൾ നിർമിച്ച വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതിൽ ഒന്ന് ഇന്ത്യൻ കമ്പനിയും ബാക്കി മൂന്നും വിദേശത്തുമാണ്. ഉപേക്ഷിച്ച വെടിയുണ്ടകൾ പഴക്കം ചെന്നവയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുകാരണം ആർക്കെല്ലാമാണ് വെടിയുണ്ടകൾ വിറ്റതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവരങ്ങൾ ആരാഞ്ഞ് സ്ഥാപനങ്ങൾക്ക് ഇ-മെയിൽ അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ഒരു കമ്പനിയുടെ അഞ്ചുവർഷം പഴക്കമുള്ള വെടിയുണ്ടയും പത്ത് മുതൽ പതിനഞ്ച് വർഷംവരെ പഴക്കമുള്ള മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടയുമാണ് ലഭിച്ചത്. വ്യത്യസ്ത കമ്പനികളിൽ നിന്ന് വെടിയുണ്ടകൾ വാങ്ങിയതിനാൽ പരിശീലനത്തിന് തന്നെയാവാം ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കരുതുന്നു. .
ഈ മാസം 11നാണ് അഞ്ച് പെട്ടികളിലായി 266 വെടിയുണ്ടകൾ കണ്ടെത്തിയത്. ഉന്നംപിടിക്കാനായി ഉപയോഗിക്കുന്ന ടാർഗെറ്റ്, വടി തുടങ്ങിയ സാധനങ്ങളും പരിശീലനത്തിനായി ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തിയിരുന്നു. തുടർന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ അനിൽ ശ്രീനിവാസറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |