കോട്ടയം. ആറ് ദിവസമായി അഴിച്ചുകെട്ടാതെ ആനക്കൊട്ടിലിൽ നിന്ന തിരുനക്കര ശിവനെ പാപ്പാൻ വിഷ്ണു ഇന്നലെ അഴിച്ചു കെട്ടി പിൻകാലുകളിൽ കൂച്ചുവിലങ്ങിട്ടു. ഭക്തജനങ്ങളുടെ ശക്തമായ എതിർപ്പുയർന്നതോടെ ദേവസ്വം അധികൃതരെത്തി ചങ്ങല അഴിപ്പിച്ചു.
പ്രായാധിക്യത്താൽ ആവശനായ ശിവനെ തല്ലി ചട്ടം പഠിപ്പിക്കാൻ അനുവദിക്കില്ലെന്നും ആനയുമായി ഇണങ്ങിയ പാപ്പാനെ നിയമിക്കണമെന്നുമുള്ള നിലപാടിലാണ് ഭക്തർ.
ശിവനുമായി ഇണങ്ങിയ ഗോപനെ മാറ്റിയ ദേവസ്വം അധികൃതരുടെ നടപടിക്കെതിരെ "പാപ്പാനെ വീണ്ടും സ്ഥലം മാറ്റി .ശിവനെ കൊല്ലാക്കൊല ചെയ്യാൻ കച്ചകെട്ടി ദേവസ്വം ബോർഡ് "എന്ന വാർത്ത കേരളകൗമുദി കഴിഞ്ഞദിവസം നൽകിയിരുന്നു. സ്ഥലം മാറ്റിയെങ്കിലും തിരുനക്കരയിൽ നിന്ന് പോകാതിരുന്ന വിഷ്ണു ഇന്നലെ രാവിലെ എത്തി ആനയെ അഴിച്ചുകെട്ടുകയായിരുന്നു. ഇതിനിടയിൽ ആനയെ മർദ്ദിക്കുകയും ചെയ്തു. "ആന മൃഗമാണെന്നും അനുസരിപ്പിക്കാൻ തല്ലേണ്ടി വരു"മെന്നുമായിരുന്നു ഇതിന് പാപ്പാൻ വിഷ്ണുവിന്റെ പ്രതികരണം .
അവശനായ ശിവനെ കൊല്ലാക്കൊല ചെയ്യാതിരിക്കാൻ ആനയുമായി ഇണങ്ങിയ പാപ്പാനെ നിയമിക്കണമെന്ന് ഉന്നത ദേവസ്വം ബോർഡ് അധികൃതരോട് ആവശ്യപ്പെടാനും നടപടി ഉണ്ടാകുന്നില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചിരിക്കുകയാണ് ഭക്തർ.
ഭക്തനായ തിരുനക്കര പ്രമോദ് പറയുന്നു.
എഴുന്നള്ളിപ്പിന്റെ പേരിൽ നൂറ് നിയമങ്ങളും ചട്ടങ്ങളും നിരത്തുന്ന മൃഗസംരക്ഷകർ, അഴിക്കാതെ, കുളിപ്പിക്കാതെ വൃത്തിഹീനമായി ഒരു മിണ്ടാപ്രാണിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനെതിരെ മിണ്ടുന്നില്ല. ഇതു തുടർന്നാൽ ഒരു ദുരന്തം കാണേണ്ടി വരും. വാർദ്ധക്യം ബാധിച്ച ആനക്ക് വിശ്രമം, ഭക്ഷണം, വൈദ്യ പരിശോധന,മരുന്നുകൾ എന്നിവയാണ് ആവശ്യമെന്ന് ദേവസ്വം അധികൃതർ മനസിലാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |