തൃശൂർ: ഭൂമാഫിയാ പദ്ധതിയാണ് കെ - റെയിലെന്ന് പരിസ്ഥിതി ചിന്തകൻ ശ്രീധർ രാധാകൃഷ്ണൻ. തൃശൂരിൽ കെ - റെയിൽ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ - റെയിൽ സ്‌റ്റേഷന് സമീപം വാരിക്കോരി ഭൂമി വാങ്ങിച്ചുകൂട്ടുന്ന തിരക്കിലാണ് ചിലർ. കൃഷിയോഗ്യമായ സ്ഥലത്ത് ക്വാറികൾ പാടില്ലെന്ന ഉത്തരവ് കെ റെയിൽ പദ്ധതിക്ക് തിരിച്ചടിയായിട്ടുണ്ട്.
കേരളത്തിന് നാണക്കേടുണ്ടാക്കുന്ന എപ്പിസോഡാണ് സിൽവർ ലൈനിലൂടെ വരാൻ പോകുന്നത്. കെ - റെയിൽ യാഥാർത്ഥ്യമായാൽ വികസന ദുരന്തം മാത്രമാണ് സംഭവിക്കുക. ലോകത്ത് പല രാജ്യങ്ങളിലും ഭൂമിക്ക് വേണ്ടി നിയമം ഉണ്ടാകണമെന്ന് പറയുന്ന തരത്തിൽ ചിന്ത ജനതയ്ക്ക് ഉണ്ടാകുന്നുണ്ട്. പക്ഷേ നമ്മുടെ സർക്കാരിന് ഉണ്ടാകുന്നില്ല. അതിനാലാണ് അശ്ലീലമായ വാശി തൃക്കാക്കര തിരഞ്ഞെടുപ്പിൽ സജീവമാകുന്നത്. തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും കെ റെയിൽ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാെഫ. കുസുമം ജോസഫ് അദ്ധ്യക്ഷയായി. സമരപോരാളികളായ ശ്രീധർജി ചേർപ്പ്, സിന്ധു ജയിംസ്, റോസിലിൻ ഫിലിപ്പ്, ഡോ. എസ്. അലീന, തങ്കം കൃഷ്ണൻകുട്ടി, ബഷീറ അഷറഫ്, ജയശ്രീ രാജേന്ദ്രൻ , ശകുന്തള ചന്ദ്രൻ, മോഹിനി വർമ, രതി രവി എന്നിവരെ ആദരിച്ചു. കവി റഫീഖ് അഹമ്മദ്, പ്രൊഫ. പി.വി. കൃഷ്ണൻ നായർ, എം.പി. ബാബുരാജ്, എം.പി. സുരേന്ദ്രൻ, കെ. അരവിന്ദാക്ഷൻ, കെ. സഹദേവൻ, ശരണ്യ രാജ്, ലിൻഡോ വരടിയം, മാർട്ടിൻ കൊട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു. സി.ആർ. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും കൺവീനർ എ.എം. സുരേഷ് നന്ദിയും പറഞ്ഞു.
ഏതുതരം വികസനമാണ് തങ്ങളുടെതെന്ന് രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തണം. വലതുപക്ഷ വികസനവും ഇടതുപക്ഷ വികസനവുമുണ്ട്. ഇതിൽ ഏത് ചേരിയിലാണ്, ഏതുതരം വികസന പരിപ്രേക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് മുഖ്യധാര പാർട്ടികൾ വെളിപ്പെടുത്തണം. എങ്ങനെയാണ് നിങ്ങളുടെ വികസന നയം എന്ന ചോദ്യം ജനങ്ങളിൽ നിന്ന് ഉയർന്നുവരണം. കെ റെയിൽ അതിനുള്ള നിമിത്തം മാത്രമാണ്.
- റഫീഖ് അഹമ്മദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |