തൃശൂർ: മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റം, പകരം ആളില്ല... ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുമോയെന്ന് ആശങ്ക. സ്ഥാനക്കയറ്റത്തെ തുടർന്നാണ് സ്ഥലംമാറ്റമെങ്കിലും പകരം ഡോക്ടർമാരില്ലാത്തതാണ് പ്രതിസന്ധി.
വിദഗ്ദ്ധ ഡോക്ടറായിരുന്ന സജി സെബാസ്റ്റ്യനെ കേഡർ അസോസിയേറ്റ് പ്രൊഫസാറായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയതോടെ മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ വിഭാഗത്തിന്റെ കുത്തഴിയും. കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് സ്ഥലംമാറ്റം.
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പുതിയ തസ്തിക സൃഷ്ടിച്ചെങ്കിൽ അദ്ദേഹത്തെ നിലനിറുത്തി ഗ്യാസ്‌ട്രോ വിഭാഗത്തിന് കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുമായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് കൂടുതൽ ചികിത്സാ സൗകര്യം ലഭിക്കുന്നതിനും ഇത് ഇടയാക്കുമെന്നായിരുന്നു അഭിപ്രായം.
ഗ്യാസ്ട്രോ വിഭാഗം
മെഡിസിൻ വിഭാഗത്തിന് കീഴിലാണ് ഗ്യാസ്ട്രോ വിഭാഗത്തിന്റെ പ്രവർത്തനം. പുതിയ സ്ഥലംമാറ്റം ആഴ്ചയിൽ ഒരുദിവസം മാത്രം പ്രവർത്തിക്കുന്ന ഒ.പിയുടെ സ്ഥിതി ഇതോടെ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തൽ. അഞ്ഞുറോളം പേരാണ് ഒ.പിയിൽ എത്താറുള്ളത്. ഒരു ഡോക്ടർ മാത്രമാണ് ആകെയുള്ളത്.
പ്രതിസന്ധിയിൽ ന്യൂറോ , യൂറോളജി
യുറോളജി വിഭാഗത്തിൽ രണ്ടുദിവസം ഉണ്ടായിരുന്ന ഒ.പി ഒരു ദിവസമാക്കി കുറച്ചിരുന്നു. ഇതുമൂലം രോഗികൾ നട്ടം തിരിയുന്നതിനിടെയാണ് ഡോക്ടർമാരുടെ എണ്ണം കുറച്ചത്. ന്യൂറോ വിഭാഗവും പ്രതിസന്ധിയിലാണ്. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് ഉൾപ്പെടെ പ്രതിദിനം നാലായിരത്തോളം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. പല വാർഡുകളിലും രോഗികളുടെ എണ്ണക്കൂടുതൽ കാരണം നിലത്ത് കിടക്കേണ്ട സ്ഥിതിയാണ്. ആവശ്യമായ ചികിത്സ നൽകാൻ നെട്ടോട്ടമോടുന്നതിനിടെയാണ് ഡോക്ടർമാരുടെ എണ്ണം കുറയ്ക്കുന്നത്.
16 ഡോക്ടർമാർ വേണ്ടിടത്ത് 9 മാത്രം
മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ ചികിത്സ തേടിയെത്തുന്ന വിഭാഗമാണ് മെഡിസിൻ വിഭാഗം. സാധാരണ രോഗികളെ കൂടാതെ തീവ്രപരിചരണ വിഭാഗവും കൈകാര്യം ചെയ്യുന്നത് മെഡിസിൻ വിഭാഗമാണ്. 16 ഡോക്ടർമാർ വേണ്ടിടത്ത് ഇന്നലെ വന്ന സ്ഥലം മാറ്റ ഉത്തരവോടെ ഒമ്പതായി. നേരത്തെ തന്നെ നാലു പേരുടെ ഒഴിവുണ്ടായിരുന്നു. ഇന്നലെ മൂന്നുപേർക്ക് കൂടി സ്ഥമാറ്റമായി.
രോഗികളുടെ തിരക്ക്
ദിനംപ്രതി നാനുറോളം പേർ ഒ.പിയിലും ശരാശരി 90 ഓളം പേർ അത്യാഹിത വിഭാഗത്തിലും ചികിത്സ തേടിയെത്തുന്ന വിഭാഗത്തിലാണ് ഈ കുറവ്. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരിൽ ഏകദേശം 60 പേരെ നിത്യേന കിടത്തിച്ചികിത്സയ്ക്ക് റഫറർ ചെയ്യുന്നുണ്ട്.
ഭാരിച്ച ജോലിക്കിടെ എം.ബി.ബി.എസ് മൂന്നു നാലു വർഷത്തെ വിദ്യാർത്ഥികൾക്കുള്ള പരിശീലനവും മെഡിസിൻ വിഭാഗത്തിൽ നിന്ന് നൽകണം. ഇതിനിടെയാണ് നിലവിലുള്ള ഡോക്ടർമാരെ പോലും മറ്റിടങ്ങളിലേക്ക് മാറ്റുന്നത്. മൂന്നു മന്ത്രിമാർ അടക്കം ജില്ലയിൽ നിന്നുണ്ടായിട്ടും ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |