കൊടുങ്ങല്ലൂർ: പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് വിലപിടിപ്പുള്ള വീട്ടുസാധനങ്ങൾ കവർച്ച ചെയ്ത ആക്രിത്തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ കുച്ചു ബീഹാർ സ്വദേശി ജെയ്റു (18) വിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പടാകുളം ഭാഗത്തെ ഒരു ആക്രിക്കടയിലെ തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം വിലപിടിപ്പുള്ള വീട്ടുസാധനങ്ങൾ ഒരു കടയിൽ വിൽക്കാൻ കൊണ്ടുവന്നതാണ് വഴിത്തിരിവായത്. ഇവിടെയുണ്ടായിരുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാതെയായതോടെ കടയുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വസ്തുകൾ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ആൾത്താമസമില്ലാതിരുന്ന വീട്ടിൽ നിന്നാണ് മോഷ്ടിച്ചതെന്നും പറഞ്ഞ് ഈ ഭാഗത്തുള്ള ഒരു വീട് ഇയാൾ പൊലീസിന് കാട്ടിക്കൊടുത്തിരുന്നു. എന്നാൽ പൊലീസിന്റെ പരിശോധനയിൽ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഇതേത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി പടാകുളം സിഗ്നലിനു കിഴക്കുവശത്തുള്ള തോട്ടത്തിൽ ആശ നാരായണൻകുട്ടിയുടെ വീടാണ് കുത്തിപ്പൊളിച്ച് വീട്ടു സാധാനങ്ങൾ കവർച്ച നടത്തിയതെന്ന് സമ്മതിച്ചു. വീട് പൂട്ടിയിട്ട് വീട്ടുടമസ്ഥ ആശ നാരായണൻകുട്ടി പറവൂരിലുള്ള ബന്ധുവീട്ടിലാണ് താമസിച്ചു വരുന്നത്. വിവരം അറിയിച്ചതിനെത്തുടർന്ന് വീട്ടുടമസ്ഥ സ്ഥലത്തെത്തി. വീട്ടിനുള്ളിൽ മലമൂത്രവിസർജനം നടത്തുകയും അലമാര തുറന്ന് സാധാനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. കവറിൽ സൂക്ഷിച്ചിരുന്ന ഒരു വലിയ എൽ.ഇ.ഡി ടി.വി, പൂജാകാര്യങ്ങൾക്ക് ഉയോഗിക്കുന്ന ഉരുളികൾ, വിളക്കുകൾ, കിണ്ടി, കുടങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |