കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന നാളെ അക്കരെ കൊട്ടിയൂരിൽ നടക്കും. രോഹിണി ആരാധനാ നാളിൽ പൊന്നിൻ ശീവേലിയുണ്ടാകും. പന്തീരടിക്കു മുമ്പ് ആരാധനാ നിവേദ്യവുമുണ്ട്. വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടി അഭിഷേകവുമുണ്ട്. രോഹിണി ആരാധനാ നാളിൽ കൊട്ടിയൂരിലെ പ്രധാന ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി.
വ്രതാനുഷ്ഠാനങ്ങളോടെ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത് കുറുമാത്തൂർ ഇല്ലത്തെ കാരണവർ സ്ഥാനികനാണ്. തലേദിവസം മണത്തണയിലെ ആക്കൽ തറവാട്ടിൽ എത്തി വിശ്രമിച്ച ശേഷം രോഹിണി ആരാധനാ നാളിൽ കൊട്ടിയൂരിൽ എത്തി ആലിംഗന പുഷ്പാഞ്ജലി നടത്തും.
ഭക്തജനപ്രവാഹം
കൊട്ടിയൂർ പെരുമാളെ തൊഴാനെത്തിയ ഭക്തജനത്തിരക്കിൽ കൊട്ടിയൂരും കേളകം ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളും ഇന്നലെ നിശ്ചലമായി. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ഭക്തജനങ്ങൾ വലഞ്ഞു. കൊട്ടിയൂർ സമാന്തര റോഡിൽ രൂപപ്പെട്ടത് പത്തു കിലോമീറ്ററിലധികം ഗതാഗതക്കുരുക്കാണെങ്കിൽ കൊട്ടിയൂർ മാനന്തവാടി റോഡിലും സമാനമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കൊട്ടിയൂർ വൈശാഖ മഹോത്സവ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് ഇന്നലെ നാട് സാക്ഷിയായത്. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ കൊട്ടിയൂരിലെത്തിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച ഭക്തജനപ്രവാഹത്തിൽ രാവിലെ ഏഴു മണിയോടെ തിരുവഞ്ചിറ നിറഞ്ഞുകവിഞ്ഞു. വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹത്തിൽ കണിച്ചാർ മുതൽ ഗതാഗത തടസ്സവുമുണ്ടായി.
ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പിലിന്റെയും, പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോണിന്റെയും നേതൃത്വത്തിലാണ് ഗതാഗക്കുരുക്ക് നിയന്ത്രിച്ചത്. കണിച്ചാർ മുതൽ ഗതാഗതം തടസ്സപ്പെട്ടതോടെ ചെറുവാഹനങ്ങൾ നാനാനിപൊയിൽ ഇരട്ടത്തോട് ഭാഗങ്ങളിൽ നിന്നും സമാന്തരപാത വഴിയാണ് തിരിച്ചുവിട്ടത്.
പാർക്കിംഗ് ഗ്രൗണ്ടുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നിടത്തൊക്കെ വാഹനങ്ങളിട്ട് ഭക്തർ കാൽനടയായും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. കൊട്ടിയൂരിലേക്കുള്ള സകല ഊടുവഴികളും വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ തിരിച്ചു പോകാനും ഭക്തർക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു.
തിരുവഞ്ചിറയിൽ ഉച്ചശീവേലിക്ക് സൗകര്യമൊരുക്കിയതും ഏറെ പ്രയാസപ്പെട്ടാണ്. ദർശനം ലഭിക്കാൻ അഞ്ചു മണിക്കൂറിലധികം ക്യൂ നിൽക്കേണ്ടിയും വന്നു. ഭക്തജനത്തിരക്കേറിയതോടെ അക്കരെ കൊട്ടിയൂരിൽ മൊബൈൽ ഫോൺ ബന്ധം താറുമാറായത് ആശയ വിനിമയങ്ങൾക്കും തടസ്സം നേരിട്ടു. വൈകുന്നേരത്തോടെയാണ് ഭക്തജനത്തിരക്കിന് നേരിയ കുറവുവന്നത്. അതേസമയം
അക്കരെ സന്നിധാനത്ത് അന്നദാനവും ചുക്കുകാപ്പി വിതരണവുമുൾപ്പെടെയുള്ള സംവിധാനം ഒരുക്കിയത് ഭക്തർക്ക് അനുഗ്രഹമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |