ആലുവ: ദേശീയപാതയിൽ മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്തുവച്ച് തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതിയുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ. ഒന്നാംപ്രതി ഇടപ്പള്ളി മുട്ടായിൽ അബ്ദുൾ മനാഫ് (43), ഡ്രൈവർ തൃശൂർ കോലുമുറ്റം മണപ്പാട്ട് ചാരുദാസ് (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റുചെയ്തത്.
മനാഫാണ് തോക്ക് ചൂണ്ടിയത്. ഇയാളിൽനിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്.ഇവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിനുശേഷം മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനുശേഷം എറണാകുളത്ത് എത്തിയപ്പോഴാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടിയത്. ക്വട്ടേഷൻ കൊടുത്ത മുജീബ് ഉൾപ്പെടെ ഒമ്പതുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ സുഹൃത്തായ അബ്ദുൾ മനാഫിന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ചുവിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം.
ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ് ഷെറി, കെ.പി. ജോണി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |