തൃശൂർ: 'അഞ്ച് വർഷമായി ഇവിടെയെന്താണ് നടക്കുന്നത്..? ഭരണകൂടം പൊട്ടൻകളിക്കരുത്. സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കേണ്ടി വരുന്നത് ഗതികേടാണ്.' നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എഴുത്തുകാരി സാറ ജോസഫ് പൊട്ടിത്തെറിച്ചു.
അഞ്ചുവർഷം മുൻപ് ഓണക്കോടിയും പൂക്കളുമായി അവളെ കാണാൻ പോയിരുന്നു. ഇന്ന് കേസാകെ തിരിഞ്ഞുമറിഞ്ഞു. എല്ലാവരും ഒത്തുകളിക്കുമ്പോൾ ഒരു പെൺകുട്ടി ഒറ്റയ്ക്കാണ് സുപ്രീം കോടതി വരെയെത്തി നീതിക്കായി പോരാടുന്നത്. മുഖ്യമന്ത്രി അതിജീവിതയ്‌ക്കൊപ്പം ഉണ്ടാകണം, ഉണ്ടായേ പറ്റൂവെന്നും സാറ ജോസഫ് പറഞ്ഞു.
കേരള സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച 'സാംസ്‌കാരിക കേരളം, അതിജീവിയ്‌ക്കൊപ്പം' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് ആലങ്ങോട് ഹരിയുടെ സന്തൂർ വാദനത്തോടെ തുടങ്ങിയ പരിപാടി ആറുമണിക്കൂറിലേറെ നീണ്ടുനിന്നു. തുടർന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. സാറാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
കെ. അജിത, വൈശാഖൻ, പാർവതി പവനൻ, മുൻമന്ത്രി ജലീൽ, പി. ബാലചന്ദ്രൻ എം.എൽ.എ, അജിത, മൈത്രേയൻ, സി.ആർ. നീലകണ്ഠൻ, സുൾഫത്ത്, പി.എൻ. ഗോപീകൃഷ്ണൻ ജിയോ ബേബി, ബൈജു കൊട്ടാരക്കര, സി.എസ്. ചന്ദ്രിക, രാവുണ്ണി, വി.എം. ഗിരിജ, കവിത ബാലകൃഷ്ണൻ, എം.എൻ. വിനയകുമാർ, പ്രേംപ്രസാദ്, അതിജീവിതയുടെ കുടുംബാംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഐക്യദാർഢ്യവുമായെത്തി.
രാത്രി വരെ വിവിധ കലാപരിപാടികളും കവിയരങ്ങും പരിപാടിയുടെ ഭാഗമായി നടന്നു. ഗായിക സിതാര കൃഷ്ണകുമാർ ഗാനം ആലപിച്ചു. ഗായിക സയനോര, രശ്മി സതീഷ് തുടങ്ങി നിരവധി കലാകാരന്മാരും സാസ്‌കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കുകൊണ്ടു. ശ്രീജ ആറങ്ങോട്ടുകര, ഊരാളി മാർട്ടിൻ, മണ്ണ് നാട്ടറിവ് കേന്ദ്രം തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.
പ്രൊഫ. കുസുമം ജോസഫ് കൺവീനറും അഡ്വ. ആശ ചെയർപേഴ്‌സണുമായുള്ള സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |