തിരുവനന്തപുരം: 'അങ്കിളേ, ഒരു പപ്പടം കൂടി തര്വോ..?'.നിഷ്കളങ്കമായി പാർത്ഥൻ ഈ ചോദ്യം ചോദിക്കുമ്പോൾ മന്ത്രി ആന്റണി രാജു ചിരിക്കുന്നുണ്ടായിരുന്നു. തൂശനിലയിൽ ചോറും അഞ്ചിനം കറികളുമായി ഒരു മിനി സദ്യ കഴിച്ചാണ് തൈക്കാട് ഗവ എൽ.പി.എസിലെ കുരുന്നുകൾ പ്രവേശനോത്സവം ആഘോഷമാക്കിയത്.സ്കൂളിൽ പുതുതായി നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു കുട്ടികൾക്ക് ഭക്ഷണം വിളമ്പിയാണ് നിർവഹിച്ചത്.മുൻമന്ത്രി വി.എസ്. ശിവകുമാർ കറികളും വിളമ്പി. ചോറിനുപുറമെ പരിപ്പ്, പച്ചടി, തോരൻ, സാമ്പാർ,അച്ചാർ,പപ്പടം എന്നിവയും ഉണ്ടായിരുന്നു.പഴയ ഊട്ടുപുരയെക്കാൾ ചെറുതാണെങ്കിലും ഒരേസമയം 200 കുട്ടികൾക്ക് ബെഞ്ചിലിരുന്ന് ഭക്ഷണം കഴിക്കാം.
2019ൽ വി.എസ്.ശിവകുമാർ എം.എൽ.എയായിരുന്നപ്പോഴാണ് ഊട്ടുപുരയ്ക്കായി ഫണ്ട് പാസായത്. നിർമ്മാണം പൂർത്തിയായത് ഇക്കൊല്ലവും.പഴയ ഊട്ടുപുര നവീകരിച്ചാണ് നഴ്സറി കുട്ടികൾക്കുള്ള ക്ലാസ്‌മുറിയാക്കിയത്.സ്കൂളിൽ കൃഷി ചെയ്തെടുത്ത ചീര ഉൾപ്പെടെയുള്ള പച്ചക്കറികൾ ഉപയോഗിച്ചായിരുന്നു സദ്യ.ഹരിതവിദ്യാലയം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് തൈക്കാട് എൽ.പി.എസ്. രാവിലെ നടന്ന പ്രവേശനോത്സവ ചടങ്ങ് കവി വി.മധുസൂദനൻ നായർ ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജുഖാൻ, സ്കൂൾ ഹെഡ്മാസ്റ്റർ എം.ഷാജി, വാർഡ് കൗൺസിലർ മാധവദാസ്, പി.ടി.എ (മദർ) പ്രസിഡന്റ് വിദ്യാ മോഹൻ എന്നിവർ പങ്കെടുത്തു.കേരളത്തിലെ ആദ്യത്തെ ഭൂപട ചുമർ തൈക്കാട് എൽ.പി.എസിലാണ്. ടോയ് ചലഞ്ചിലൂടെ രക്ഷിതാക്കളാണ് സ്കൂളിലേക്കുള്ള കളിയുപകരണങ്ങൾ നൽകിയത്.സ്കൂളിനുവേണ്ടി ഒരു ഓപ്പൺ ലൈബ്രറി സൂര്യ കൃഷ്ണമൂർത്തിയും സംഭാവന നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |