കണ്ണൂർ:മഴയിലും വേനലിലും കാട്ടാമ്പള്ളി പുഴയിൽ കല്ലുമ്മക്കായ സമൃദ്ധി. ഷട്ടർ തുറക്കുന്നതോടെ എത്തിയ കല്ലുമ്മക്കായ വിത്തുകളാണ് ഇപ്പോഴത്തെ ചാകരയ്ക്ക് പിന്നിലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പുഴയിൽ കല്ലുമ്മക്കായ നന്നായി ലഭിക്കുന്നുണ്ട് .മത്സ്യ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ വലിയ ആശ്വാസമാണ് ഇവർക്ക്. കറുത്ത കല്ലുമ്മക്കായകളായതിനാൽ മാർക്കറ്റിൽ നല്ല വിലയും ലഭിക്കും.
ദിവസവും അഞ്ച് കിലോ വരെ ലഭിക്കാറുണ്ടെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.ആവശ്യക്കാരും ഏറേയാണ്.ഷട്ടർ തുറക്കുന്നതോടെ കടലിൽ നിന്നും ഒലിച്ച് വരുന്ന വിത്തുകളാണ് പിന്നീട് ഇവിടെ കല്ലുമ്മക്കായകളായി മാറുന്നത്.തോണിയിൽ നിന്നും വല എറിഞ്ഞാണ് ഇവ പിടിക്കുന്നത്.നേരത്തെ .പ്രളയത്തിനു ശേഷമാണ് ഇത്തരം മാറ്റങ്ങൾ കായലുകളിൽ കണ്ട് വരുന്നതെന്ന് മേഖയിലെ വിദഗ്ദർ പറഞ്ഞു.
കടലിലെയും കായലിലെയും ഉപ്പിന്റെ സാന്ദ്രത ഒരു പോലെയാകുമ്പോഴാണ് കടൽ ജീവികൾ കായലിലേക്കെത്തുന്നത്. കഴിഞ്ഞവർഷം ലഭിച്ച അധികമഴ ഇപ്രാവശ്യം കല്ലുമ്മക്കായയുടെ പ്രജനനം വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ മഴ ശക്തമായാൽ ഇവ കൂട്ടത്തോടെ നശിച്ചുപോകാനുമിടയുണ്ട്.
മാർക്കറ്റിൽ വൻ ഡിമാന്റ്
കല്ലുമ്മക്കായകൾക്ക് മാർക്കറ്റിൽ നല്ല ഡിമാന്റാണ് .ഹോട്ടലുകളും മറ്റും വലിയ തോതിൽ കല്ലുമ്മക്കായകൾ വാങ്ങാൻ തയ്യാറാണ്.ഒരു കിലോയ്ക്ക് 300 രൂപ മുതൽ മുകളിലേക്കാണ് നാടൻ കല്ലുമ്മക്കായയുടെ വില .നൂറു കല്ലുമ്മക്കായക്ക് 1000 രൂപയോളമാണ് വില. കല്ലുമ്മക്കായ ഫ്രൈ,അരിക്കടുക്ക,കല്ലുമ്മക്കായ അച്ചാർ.കല്ലുമ്മക്കായ ബിരിയാണി എന്നിവയാണ് പ്രധാന വിഭവങ്ങൾ.കല്ലുമ്മക്കായ ഉപയോഗിച്ച് വിവിധതരം ഉത്പ്പന്നങ്ങളും ഗുളികകളും നിർമ്മിക്കുന്നുണ്ട്.
മറ്റിടങ്ങളിൽ ലഭ്യത കുറഞ്ഞു
കടലിലെ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും കല്ലുമ്മക്കായയുടെ ലഭ്യത പൊതുവേ കുറച്ചിട്ടുണ്ട്.ജില്ലയിൽ ചേരിക്കല്ല്,ചാമുണ്ഡിക്കല്ല്,പരപ്പൻ കല്ല്,ആനാക്കുഴി,തലശ്ശേരി മേഖലയിൽ തലായി,കോടതി,കൊടുവള്ളി,ധർമ്മടം ,എടക്കാട്,ഏഴര ഭാഗങ്ങളിൽ നേരത്തെ കല്ലുമ്മക്കായകൾ സമൃദ്ധമായി ലഭിച്ചിരുന്നു.എന്നാൽ ലഭ്യത കുറഞ്ഞതോടെ കോഴിക്കോട് നിന്നും മംഗളൂരു ഭാഗത്തു നിന്നുമെല്ലാം ഇറക്കുമതിയും ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |