കയറ്റുമതി സ്ഥാപനങ്ങളിലെ ഉത്പന്ന നീക്കം തടയും
ആലപ്പുഴ : കയർ വ്യവസായ മേഖലയിൽ ഇടനിലക്കാരെ ഒഴിവാക്കാനായി നിറുത്തലാക്കിയ ഡിപ്പോസമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള കയറ്റുമതിക്കാരുടെ നീക്കത്തിനെതിരെ ചെറുകിട ഉത്പാദക - കയർപിരി മേഖല യിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കയറ്റുമതി സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതുമായ ഉത്പന്നങ്ങൾ ചെറുകിട മേഖലയിലെ തൊഴിലാളികൾ തടയും.
ചെറുകിട ഉത്പാദകരിൽ നിന്ന് കയർ കോർപ്പറേഷൻ ഉത്പന്നങ്ങൾ സംഭരിച്ചിട്ടുണ്ടെങ്കിലും കയറ്റുമതിക്കാർ ഇവ വാങ്ങാൻ താത്പര്യം കാട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കയർകോർപ്പറേഷൻ വഴിയുള്ള സംഭരണം നിലച്ചതോടെ ചെറുകിട കയർ ഉത്പന്ന മേഖലയിലെ സംഘങ്ങളുടെ മുന്നോട്ടുള്ള പോക്കും തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. കയർ കോർപ്പറേഷനെ നോക്കുകുത്തിയാക്കി, ഉത്പന്നങ്ങൾ സംഭരിക്കുന്ന കയറ്റുമതിക്കാർക്കെതിരെ ചെറുകിട ഉത്പാദക സംഘങ്ങളുടെയും കയർ ഫാക്ടറി ഉടമകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ മാസം 25 മുതൽ സമരം നടത്തിവരികയാണ്. സമരം തുടങ്ങി പത്ത് ദിവസം പിന്നിട്ടിട്ടും സർക്കാർ വിഷയത്തിൽ ഇടപെടാത്തത് തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകാൻ കാരണം.
കയർ പ്രോജക്ടുകൾ
ചിറയിൻകീഴ്, ആലപ്പുഴ, കൊല്ലം, കായംകുളം, വൈക്കം, നോർത്ത് പറവൂർ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പൊന്നാനി പ്രോജക്ടുകളിലായി 1,00,000 കയർപിരി തൊഴിലാളികളും ഉത്പാദന മേഖലയിൽ 20,000 തൊഴിലാളികളുമാണ് പണിയെടുക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കയർ പിരി തൊഴിലാളികൾ കായംകുളം പ്രോജക്ടിലാണ്. കായംകുളം കയർ പ്രോജക്ടിൽ പ്രവർത്തന സജ്ജമായ 110 സംഘങ്ങളാണുള്ളത്. ഈ സംഘങ്ങളിലാകെ 52000ത്തോളം തൊഴിലാളികളുണ്ട്. കയർഫെഡ് ശേഖരിക്കുന്ന കയറിന്റെ 40ശതമാനവും കായംകുളം പ്രോജക്ടിൽ നിന്നാണ്. ഒരു തൊഴിലാളി 50 മുടി ആറാട്ടുപുഴ, വൈക്കം കയർ പിരിച്ചാൽ 350രൂപ കൂലിയായി ലഭിക്കും. ഇതിൽ 240രൂപ സഹകരണ സംഘവും 110രൂപ സർക്കാർ ഇൻകം സപ്പോർട്ട് സ്‌കീം പ്രകാരവുമാണ് ലഭിക്കുന്നത്.
മന്ത്രിയുടെ സമീപനം തൊഴിലാളിദ്രോഹം
ഓർഡർ ക്ഷാമത്തിനെതിരേയും ഡിപ്പോ സമ്പ്രദായങ്ങൾക്കെതിരെയുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി രണ്ടാഴ്ചയായി കയർമേഖല സ്തംഭിച്ചിട്ടും ചർച്ചയ്ക്ക് കയർ മന്ത്റി എത്താതിരുന്നത് തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണെന്ന് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ പറഞ്ഞു.മന്ത്രിയുടെ നിരുത്തരവാദ സമീപനമാണ് ഇതിൽ നിന്നും തെളിയുന്നത്. ഈ മേഖലയിൽ ജോലിയെടുക്കുന്ന തൊഴിലാളികൾ പട്ടിണിയിലാണെന്നും അജയൻ പറഞ്ഞു.
" പ്രശ്നം ചർച്ച ചെയ്യാൻ ഇന്നലെ സർക്കാർ തയ്യാറായെങ്കിലും കേന്ദ്രമന്ത്രിയുടെ സന്ദർശനം വിനയായി. കയറ്റുമതിക്കാർ സർക്കാർ സ്ഥാപനത്തെ നോക്കുകുത്തിയാക്കി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ ഇന്നു മുതൽ സമരം കൂടുതൽ ശക്തമാക്കും. കയറ്റുമതിക്കാരുടെ സ്ഥാപനത്തിലേക്ക് ഉത്പന്നങ്ങൾ കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും തടയും.
- അഡ്വ. കെ.ആർ.ഭഗീരഥൻ, പ്രസിഡന്റ്, സമരസമിതി
കയർ പിരി തൊഴിലാളികളും കയർവ്യവസായ സംഘങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘങ്ങൾ അടച്ചിട്ട് തൊഴിലാളികളും സംഘം ഭാരവാഹികളും കയർപ്രോജക്ട് ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പ്രശ്ന പരിഹാരത്തിന് സർക്കാർ ഇടപെട്ടില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സംഘങ്ങൾ അടച്ചിട്ട് സമരം നടത്തും.
- എ.കെ.രാജൻ, സംസ്ഥാന പ്രസിഡന്റ്, കേരള കയർതൊഴിലാളി ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |