കുമരകം: കുമരകത്ത് ഉത്തരവാദ ടൂറിസം മിഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹോട്ടൽ ആക്രമിച്ച് ഉടമയെയും ഭാര്യയെയും മർദ്ദിച്ചു. 'കുമരകത്തെ സി.പി.എം കാരാണ് ഞങ്ങൾ, നിന്നെ ഇവിടെ ഹോട്ടൽ നടത്താൻ അനുവദിയ്ക്കില്ലെ'ന്ന ആക്രോശത്തോടെയായിരുന്നു മർദ്ദനമെന്ന് ഹോട്ടലുടമ പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ ഭീഷണിപ്പെടുത്തി ഓടിച്ചുവിടുകയും ചെയ്തു.
ചക്രംപടി ഭാഗത്ത് പ്രവർത്തിക്കുന്ന നാട്ടുരുചിക്കൂട്ട് എന്ന ഹോട്ടലിനുനേരെയായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആക്രമണമുണ്ടായത്. ഹോട്ടലുടമ അജിത് വി.അരവിന്ദ് (36), ഭാര്യ അനിമോൾ (35) എന്നിവർക്ക് മർദ്ദനമേറ്റു. ഹോട്ടലിലെ സാധനസാമഗ്രികൾ എറിഞ്ഞുടയ്ക്കുകയും ഭക്ഷണം കഴിച്ചിരുന്നവരെ ഭീഷണിപ്പെടുത്തി ഓടിച്ചുവിടുകയും ചെയ്തു. മർദ്ദനമേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിയ്ക്കാതെ അക്രമിസംഘം കൊലവിളി നടത്തി. ഇതുവകവയ്കാതെ ഏതാനും നാട്ടുകാരാണ് കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ആശുപത്രിയിലെത്തിയും മർദ്ദിച്ചതായി ആക്ഷേപമുണ്ട്. കുമരകം എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. കുമരകം രണ്ടാം വാർഡ് മറ്റീത്ര ഭാഗത്തെ താമസക്കാരായ അഭിലാഷ് , മോനായി എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് ഹോട്ടൽ ഉടമ പൊലീസിനോടു പറഞ്ഞു. കുറേനാളുകളായി ഇതേ സംഘം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.
അതേ സമയം അക്രമിസംഘവുമായി പാർട്ടിയ്ക്ക് ബന്ധമില്ലെന്നും പാർട്ടിയുടെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സി.പി.എം കുമരകം നോർത്ത് ലോക്കൽ സെക്രട്ടറി ടി.വി.സുധീർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |