പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ പരിശ്രമിക്കുമെന്ന് നിയമസഭ സമിതി
കണ്ണൂർ: അഴീക്കൽ മത്സ്യ ഹാർബറിന്റെ സമഗ്രവികസനത്തിനായി സർക്കാരിലേക്ക് സമർപ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് വേഗം അനുമതി ലഭ്യമാക്കാൻ പരിശ്രമിക്കുമെന്ന് നിയമസഭാ സമിതി. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായി നിയോഗിക്കപ്പെട്ട സംഘം അഴീക്കൽ ഹാർബർ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതു സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുമെന്നും സമിതി ഉറപ്പ് നൽകി. അഴീക്കൽ ഹാർബറിന്റെ മുഖഛായ മാറ്റുന്ന പദ്ധതിക്കാണ് കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ രൂപം നൽകിയത്.
12 വർഷത്തിലധികം പഴക്കമുള്ള മര ബോട്ടുകൾക്ക് ലൈസൻസ് പുതുക്കി നൽകാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി തൊഴിലാളികൾ സമിതിയെ അറിയിച്ചു. സമിതി അദ്ധ്യക്ഷനായ പി.പി ചിത്തരഞ്ജൻ എം.എൽ.എ, എം.എൽ.എമാരായ കെ.വി സുമേഷ്, എൻ.എ നെല്ലിക്കുന്ന്, എം.വിൻസെന്റ്, കാനത്തിൽ ജമീല, എൻ.കെ അക്ബർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
നവീകരണം ഇങ്ങനെ
തൊഴിലാളികൾക്കുള്ള വിശ്രമമുറി, സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, ശുചിമുറി ബ്ലോക്ക്, മത്സ്യം വാഹനത്തിൽ കയറ്റാനും പാർക്കിംഗിനുമുള്ള സൗകര്യം, ഫിഷറീസ് വകുപ്പിന്റെ ഓഫീസ്, ഫിഷറീസ് സ്‌കൂൾ മൈതാനം എന്നിവയുടെ നവീകരണം, സൗന്ദര്യവൽക്കരണം ആധുനിക ലേലപ്പുര തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |