പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള വാരണാസിയിലെ സംരക്ഷണമില്ലാതെ കിടന്ന രണ്ട് കൊട്ടാരങ്ങൾ പുനരുദ്ധരിക്കും. ഇതിനായി ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപനും ഉദ്യോഗസ്ഥരും ഇക്കഴിഞ്ഞ നാലിന് വാരണാസിയിൽ പോയി കൊട്ടാരങ്ങൾ സന്ദർശിച്ചു. മലയാളികളുടെ യോഗം വിളിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാരണാസി സത്രം സംരക്ഷണ സമിതി രൂപീകരിച്ചു. നാൽപ്പത് പേർ പങ്കെടുത്ത യോഗത്തിൽ നിന്ന് ഏഴംഗ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. കൊട്ടാരങ്ങളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി.
ഇരുന്നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള കൊട്ടാരങ്ങൾ സംരക്ഷണമില്ലാതെ കിടക്കുന്നുവെന്ന് അറിഞ്ഞാണ് പ്രസിഡന്റും സംഘവും വാരണാസിയിലെത്തിയത്. കാശി വിശ്വനാഥ ക്ഷേത്രത്തിന് എണ്ണൂറ് മീറ്റർ അടുത്ത് പതിനെട്ടും പന്ത്രണ്ടും മുറികളുള്ള രണ്ട് കൊട്ടാരങ്ങളാണ് രൂപഭംഗിയോടെ നിലനിൽക്കുന്നത്. നാനൂറ് മീറ്റർ വരെ ഒട്ടോറിക്ഷകളെത്തും. തുടർന്ന് ഇരുചക്രവാഹനങ്ങൾക്കുള്ള വീതി മാത്രമാണ് റോഡിനുള്ളത്. പന്ത്രണ്ട് മുറികളുളള കൊട്ടാരത്തിലെ രണ്ട് മുറികൾ പ്രദേശവാസികൾ കയ്യേറിയിട്ടുണ്ട്. അവരെ ഒഴിപ്പിക്കും. ഇഷ്ടിക കൊണ്ട് നിർമ്മിച്ച രണ്ടു നിലകളിലായുള്ള പുറംഭിത്തികൾക്കും മേൽക്കൂരയ്ക്കും കേടുപാടുണ്ട്. പതിനെട്ട് മുറികളുള്ള കൊട്ടാരത്തിൽ ഹനുമാൻ ക്ഷേത്രമുണ്ട്. ഇവിടുത്തെ പൂജാരി മൂർത്തിക്കും നോഡൽ ഒാഫീസർ സുബ്രഹ്മണ്യനും ദേവസ്വം ബോർഡ് വർഷങ്ങളായി ശമ്പളം നൽകി വരികയാണ്. കൊട്ടാരങ്ങൾ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. അടുത്തിടെ തിരുവിതാംകൂർ ദേവസ്വം മാനുവൽ വായിച്ച ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ കൊട്ടാരങ്ങൾ സന്ദർശിച്ചതിനെ തുടർന്നാണ് പുനരുദ്ധാരണം നടത്തുന്നത്.
മുറികൾ വാടകയ്ക്ക് നൽകും
കൊട്ടാരങ്ങൾ പുനരുദ്ധരിച്ച ശേഷം മുറികൾ കാശിവിശ്വനാഥ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് വാടകയ്ക്ക് നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനം. ദിവസവും അന്നദാനം ഏർപ്പെടുത്തും.
കാശി രാജാവ് തിരുവിതാംകൂർ
രാജാവിന് സമ്മാനിച്ചത്
ഇരുന്നൂറിലേറെ വർഷം മുൻപ് കാശിരാജാവ് തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് കൊട്ടാരങ്ങൾ. തിരുവിതാംകൂർ രാജാവ് കാശി സന്ദർശിക്കുമ്പോൾ ക്ഷേത്രത്തിന് മുന്നിലെ ഗംഗാ നദിക്ക് മറുകരെയായിരുന്നു താമസിച്ചിരുന്നത്. നദിയിലെ വെള്ളം ഉയരുമ്പോൾ രാജാവിന് ക്ഷേത്രത്തിലെത്താൻ കഴിയുമായിരുന്നില്ല. ഇക്കാര്യം അറിഞ്ഞ കാശി രാജാവ് കൊട്ടാരങ്ങൾ തിരുവിതാംകൂർ രാജാവിന് സമ്മാനിക്കുകയായിരുന്നു.
''ദേവസ്വം ബോർഡിന്റെ സംസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള എല്ലാ സ്വത്തുക്കളും തിരിച്ചുപിടിക്കും. ഇതിനായി ദേവസ്വം മാനുവലും രേഖകളും പരിശോധിച്ചുവരികയാണ്.
കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |