കോട്ടയം: പ്രതികൂല കാലാവസ്ഥ മൂലം ജില്ലയിൽ 50 ശതമാനത്തോളം റബർ തോട്ടങ്ങളിലും റെയ്ൻ ഗാർഡിംഗ് നടത്താൻ സാധിച്ചില്ല. മഴ മൂലം മരം ഉണങ്ങിക്കിട്ടാത്തതിനാൽ പശ ഒട്ടിക്കാനാവാത്തതാണ് തടസമായി നിൽക്കുന്നത്. വൻകിട തോട്ടങ്ങളിൽ ഉൾപ്പെടെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റെയിൻ ഗാർഡിംഗ് ആരംഭിക്കുമായിരുന്നു. മൺസൂൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇനി ഗാർഡിംഗ് നടക്കുമോ എന്ന ഭയാശങ്കയിലാണ് കർഷകർ.
റെയ്ൻ ഗാർഡിംഗ് നടത്താൻ സാധിക്കാതെ വന്നാൽ റബറിന്റെ ഉത്പാദനം കുറയുന്നതിനൊപ്പം കൃഷിക്കാരുടെ വരുമാനത്തെയും ബാധിക്കും. ഗാർഡിംഗ് നടത്തുന്നതിന് ആവശ്യമായ വസ്തുക്കളുടെ വിലവർദ്ധനവും കർഷകന് താങ്ങാവുന്നതിലും അധികമായി. അസംസ്‌കൃത വസ്തുവായ പ്ലാസ്റ്റിക്കിനും പശയ്ക്കും 50 ശതമാനത്തോളം വിലവർദ്ധനവാണ് ഉണ്ടായത്.
മിക്കവാറും തോട്ടങ്ങളിൽ റെയ്ൻ ഗാർഡിംഗ് തൊഴിലായി സ്വീകരിച്ച ഒരു പറ്റം ആളുകളുണ്ട്. ഇത്തവണ അവർക്ക് ജോലി ദിവസങ്ങൾ കുറഞ്ഞു. ടാപ്പിംഗ് നടക്കത്തതും പ്രശ്നമായി. ഇപ്പോൾ റബറിന് 170 രൂപയിൽ താഴെയാണ് മാർക്കറ്റ് വില. ഉത്പാദനചെലവ് നിലവിലെ റബറിന്റെ വിലയെക്കാൾ കൂടുതലാണ്. കിലോയ്ക്ക് ഷീറ്റിന് 250 രൂപയെങ്കിലും കിട്ടിയാലേ കർഷകന് മുതലാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |