ആലപ്പുഴ: മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ നിരക്കിൽ പലവ്യജ്ഞനങ്ങൾ ലഭിക്കുന്നതിന് സാധാരണക്കാരുടെ പ്രധാന ആശ്രയ കേന്ദ്രമായ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ ക്ഷാമമെന്ന് പരാതി. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരളയ്ക്ക് ഉപഭോക്താക്കൾ നൽകിയ പരാതിയിൽ, ഏതാനും വിഭവങ്ങൾക്ക് മാർക്കറ്റ് വിലയെക്കാൾ അധികം സപ്ലൈക്കോയിൽ ഈടാക്കിയതിന്റെ രേഖകളുൾപ്പെടെ സമർപ്പിച്ചു.
വില കൂടുതലുള്ളതും, ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതുമായ വെളിച്ചെണ്ണ പല ഔട്ട്ലെറ്റുകളിലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. മുമ്പ് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നത് നിലവിൽ അര ലിറ്ററായി വെട്ടിക്കുറച്ചു. 46 രൂപയ്ക്കാണ് അര ലിറ്റർ വെളിച്ചെണ്ണ ലഭിക്കുന്നത്. സ്റ്റോക്കെത്തി ആദ്യ ദിനങ്ങളിൽ തന്നെ കട കാലിയാകുന്നതാണ് സ്ഥിതിയെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. അത്യാവശ്യ സാധനങ്ങൾക്ക് ഉപഭോക്താക്കൾ എത്തുമ്പോൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിക്കുക. സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ എത്തിക്കുന്നതിൽ സർക്കാർ കടുത്ത അലംഭാവം കാട്ടുന്നുവെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
പൊതുവിപണിയെക്കാൾ വില കൂടുതൽ
ന്യായവിലയ്ക്ക് അവശ്യ വസ്തുക്കൾ നൽകുന്നതിന് വിഭാവനം ചെയ്ത സപ്ലൈക്കോയിൽ നിന്ന് കഴിഞ്ഞ ദിവസം സൺഫ്ലവർ ഓയിൽ വാങ്ങിയ ഉപഭോക്താവിൽ നിന്ന് ഈടാക്കിയത് പൊതു മാർക്കറ്റിലെ നിരക്കിനെക്കാൾ അധികം. പുറത്ത് മാർക്കറ്റിൽ നിന്നും, സപ്ലൈക്കോയിൽ നിന്നും ഒരേ സാധനം വ്യത്യസ്ത നിരക്കിൽ വാങ്ങിയതിന്റെ രേഖയടക്കമാണ് ഉപഭോക്താവ് കൺസ്യൂമേഴ്സ് ഫെഡറേഷന് പരാതി നൽകിയത്. സൺഫ്ലവർ ഓയിൽ, പാമോയിൽ ഇനങ്ങൾക്കാണ് സപ്ലൈക്കോയിൽ കൂടിയ നിരക്ക് ഈടാക്കിയത്.
സൺഫ്ലവർ ഓയിൽ
വിപണി വില - 195 രൂപ
സപ്ലൈക്കോ വില - 204 രൂപ
പാമോയിൽ
വിപണി വില - 162 രൂപ
സപ്ലൈക്കോ വില - 184 രൂപ
ഗുണമേന്മ പരിശോധിക്കണം
സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യുന്ന ഉഴുന്ന്, പയർ വിഭവങ്ങളുടെ ഗുണമേന്മ പരിശോധിക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻ എം.എൽ.എ പി.ടി.തോമസ് പങ്കെടുത്ത ഭക്ഷ്യോപദേശക സമിതി യോഗത്തിൽ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, കൺസ്യൂമേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമടങ്ങുന്ന സംഘം ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധനകൾ നടത്തുന്നതിന് മുമ്പ് തീരുമാനമെടുത്തിരുന്നു. എന്നാൽ പിന്നീട് ഒന്നും നടപ്പിലായില്ല.
ബെവ്‌കോ ഔട്ട് ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് മദ്യവില്പനക്ക് അമിതാവേശം കാട്ടുന്ന സർക്കാർ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിൽ കാട്ടുന്ന അനാസ്ഥ ജനദ്രോഹപരമാണ്. പല സാധനങ്ങൾക്കും
മാർക്കറ്റ് വിലയേക്കാൾ കൂടിയ നിരക്കാണ് ഈടാക്കുന്നത്.
- കുരുവിള മാത്യൂസ്
സംസ്ഥാന ചെയർമാൻ, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള
സപ്ളൈകോയിലെ സബ്സിഡി സാധനങ്ങളുടെ ക്ഷാമം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി ലഭിച്ചാൽ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും
-ജില്ലാ സപ്ളൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |