തിരുവനന്തപുരം: ഒന്നാം ക്ലാസുകാരൻ അദ്രിക്ക് (6) 48 ഏഷ്യൻ രാജ്യങ്ങളുടെ പേരും തലസ്ഥാനവും നാണയങ്ങളും പറയാൻ ഒരു മിനിട്ടും പത്തു സെക്കൻഡും മതി. ഈ കഴിവ് അദ്രിയെ എത്തിച്ചത് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിന്റെ ഗ്രാൻഡ് മാസ്റ്റർ എന്ന ടൈറ്രിലിലും. ഉത്തരേന്ത്യയിലെ ഒരു കുട്ടിയുടെ പേരിലായിരുന്ന റെക്കാഡാണ് അദ്രി തിരുത്തിയെഴുതിയത്. വലിപ്പത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അദ്രി പറഞ്ഞത്. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ കണ്ടുകൊണ്ടിരിക്കെ ടി.വി സ്ക്രീനിൽ തെളിഞ്ഞ പതാക ഏത് രാജ്യത്തിന്റേതെന്ന് പറഞ്ഞപ്പോഴാണ് മകന്റെ കഴിവ് ജയകുമാറിന്റെയും ഡോ. ചിത്രയുടെയും ശ്രദ്ധയിൽപ്പെട്ടത്. ഉത്തരം എങ്ങനെ അറിയാമായിരുന്നെന്ന മാതാപിതാക്കളുടെ ചോദ്യത്തിന് യൂ ട്യൂബിൽ നിന്ന് പഠിച്ചതാണെന്നായിരുന്നു മറുപടി. കംപ്യൂട്ടറിന്റെ സെർച്ച് ഹിസ്റ്രറി പരതിയപ്പോൾ യു ട്യൂബിൽ രാജ്യങ്ങളുടെ പതാകകൾ സംബന്ധിച്ച വിവരങ്ങളുള്ള വീഡിയോകൾ അദ്രി സ്ഥിരമായി കാണാറുണ്ടെന്ന് മനസിലായി. ഇതോടെ മാതാപിതാക്കളും പ്രോത്സാഹിപ്പിച്ചു. കൂടാതെ രാജ്യങ്ങളുടെ ഫ്ളാഷ് കാർഡുകൾ ഓൺലൈൻ വഴി വാങ്ങിക്കൊടുത്തു. രണ്ട് ദിവസം കൊണ്ടുതന്നെ അദ്രി രാജ്യങ്ങളുടെ മുഴുവൻ പേരുകളും വിവരങ്ങളും മനഃപാഠമാക്കി. ഈ വിവരങ്ങൾ ഒരു മിനിട്ടുകൊണ്ട് പറയാൻ അദ്രിക്ക് പരിശീലനവും നൽകി. യു ട്യൂബിൽ പോസ്റ്റ് ചെയ്ത അദ്രിയുടെ വീഡിയോ കണ്ട സുഹൃത്താണ് ഇന്ത്യ, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സ് എന്നിവയെ കുറിച്ച് ജയകുമാറിനോട് പറഞ്ഞത്. തുടർന്ന് റെക്കാഡിനുള്ള രേഖകൾ സമർപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സണൽ സ്‌റ്റാഫ് അംഗവും നിയമസഭയിലെ ഉദ്യോഗസ്ഥനുമാണ് തിരുമല സ്വദേശിയായ എസ്. ജയകുമാർ. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ് അദ്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |