സാങ്കേതിക പരിശോധന തുടരുന്നു
തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി ലിമിറ്റഡും കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് നഗരത്തിലെ ബസുകളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് മൂന്ന് കമ്പനികൾ ടെൻഡർ സമർപ്പിച്ചു. രണ്ട് കമ്പനികൾ സംയുക്ത ടെൻഡറാണ് സമർപ്പിച്ചത്. ഡെൽറ്റ ഇൻഫ്രാ ലോജിസ്റ്റിക് വേൾഡ് വൈഡ് ലിമിറ്റഡ്, മൊബീസിയൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌റ്റെപ്പൻസ്റ്റോൺസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികൾ സംയുക്ത ടെൻഡറാണ് സമർപ്പിച്ചിരിക്കുന്നത്. റൂമാൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഒമ്‌നിഫിസിയന്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാൻസ്‌ഹെൽപ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും സംയുക്ത ടെൻഡർ സമർപ്പിച്ചു. ചെന്നൈ ആസ്ഥാനമായ മദ്രാസ് സെക്യൂരിറ്റി പ്രിന്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാമത്തെ കമ്പനി.
29 കോടിയുടെ പദ്ധതിയാണ് സ്‌മാർട്ട് സിറ്റി ലിമിറ്റഡ് തയ്യാറാക്കിയിരിക്കുന്നത്. ടെൻഡറിനൊപ്പം കമ്പനികൾ സാമ്പത്തിക എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമഘട്ടത്തിൽ മാത്രമേ ഇക്കാര്യം പരിശോധിക്കൂ. നിലവിൽ കമ്പനികളുടെ സാങ്കേതിക മികവാണ് പരിശോധിക്കുന്നത്. മൂന്ന് കമ്പനികളും സാങ്കേതിക മികവ് പരിശോധന വിജയിച്ചാൽ കുറഞ്ഞ തുകയ്‌ക്ക് ടെൻഡർ സമർപ്പിച്ച കമ്പനിക്ക് കരാർ നൽകും. ഇക്കാര്യത്തിൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. പൈലറ്റ് പ്രോജക്ടായാണ് പദ്ധതി നടപ്പാക്കുക.
കാമറ ഡാഷ്ബോർഡിൽ
ഒരേസമയം ഡ്രൈവറുടെ പ്രവർത്തനങ്ങളും പുറത്തെ ദൃശ്യങ്ങളും പകർത്താൻ ശേഷിയുള്ള അത്യാധുനിക കാമറകളാണ് ബസിന്റെ ഡാഷ് ബോർഡിൽ സ്ഥാപിക്കുക. കെ.എസ്.ആർ.ടി.സിയുടെ തമ്പാനൂരിലുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലാവും കേന്ദ്രീകൃത നിരീക്ഷണം. സിറ്റിയിലെ ഡിപ്പോകളിലും നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നത് ആലോചിക്കുന്നുണ്ട്. കാമറയ്‌ക്ക് പുറമേ അടുത്ത ബസ് സ്‌റ്റേഷൻ ഏതാണ്, അടുത്ത സ്‌റ്റോപ്പിലെത്താനെടുക്കുന്ന സമയം തുടങ്ങിയവ യാത്രക്കാർക്ക് അറിയുന്നതിനായി പാസഞ്ചർ ഇൻഫർമേഷൻ സംവിധാനവും നടപ്പാക്കും. ബസുകളിലെ വലിയ എൽ.ഇ.ഡി സ്ക്രീനിൽ ഈ വിവരങ്ങൾ തെളിയും. ഇതോടൊപ്പം അനൗൺസ്‌മെന്റും ഉണ്ടാകും. ഇലക്ട്രോണിക് ടിക്കറ്റിംഗ് യന്ത്രങ്ങളാണ് കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ ഉപയോഗിക്കുന്നതെങ്കിലും പകരം ആൻഡ്രോയിഡ് ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രം (ഇ.ടി.എം) കൊണ്ടുവരും. നേരിട്ട് പണം നൽകുന്നത് കൂടാതെ സ്‌മാർട്ട് കാർഡ്, വാലറ്റ്, ട്രാവൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്നതാണ് ഇ.ടി.എമ്മുകളുടെ ഗുണം.
പദ്ധതിത്തുക- 29 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |